സ്തനാര്‍ബുദ ബോധവത്കരണം; കെ.എം.മാണിയുടെ കാറില്‍ നിഷാ ജോസ് കെ.മാണിയുടെ കാരുണ്യസന്ദേശ യാത്ര

നിഷ ജോസ് കെ.മാണി | ഫയല്‍ചിത്രം | ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി
നിഷ ജോസ് കെ.മാണി | ഫയല്‍ചിത്രം | ഫോട്ടോ: ജി.ശിവപ്രസാദ്/ മാതൃഭൂമി

തിരുവനന്തപുരം: സ്തനാര്‍ബുദത്തിനെതിരേ ബോധവത്കരണത്തിനായി പൊതുപ്രവര്‍ത്തക നിഷാ ജോസ് കെ.മാണിയുടെ കാരുണ്യസന്ദേശയാത്ര. സ്തനാര്‍ബുദ സാധ്യത തുടക്കത്തില്‍ത്തന്നെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കണമെന്ന അവബോധം വളര്‍ത്തുന്നതിനായാണ് നിഷ രാജ്യത്തുടനീളം യാത്ര നടത്തുന്നത്. ഭര്‍തൃപിതാവ് കെ.എം.മാണി ഉപയോഗിച്ച കാറിലാണ് കാന്‍സര്‍ രോഗത്തെ അതിജീവിച്ച നിഷയുടെ കാരുണ്യയാത്ര. യാത്ര ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

2013-ല്‍ മുടിമുറിച്ച് കാന്‍സര്‍രോഗബാധിതര്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ നല്‍കിയതുമുതലാണ് താന്‍ കാന്‍സര്‍ബാധിതരുമായി അടുത്ത് ഇടപഴകിയതെന്ന് നിഷാ ജോസ് കെ.മാണി പറഞ്ഞു. ഇതില്‍നിന്നാണ് സ്തനാര്‍ബുദ പരിശോധന എന്ന ആശയം ലഭിച്ചത്.

അർബുദത്തിനെതിരേ നടത്തുന്ന ബോധവത്കരണ യാത്രയിൽ നിഷാ ജോസ് കെ.മാണി സംസാരിക്കുന്നു

എല്ലാവരുടെയും പിന്തുണയോടെ നിസാരമായി രോഗത്തെ അതിജീവിക്കാനായി. ഒരുവര്‍ഷമെടുത്ത് രാജ്യത്തെ നദികളിലൂടെ നടത്തിയ തുഴച്ചില്‍ അവസാനിച്ചപ്പോഴാണ് രോഗം പിടിപെട്ടത്. ഇനിയുള്ള ജീവിതം കാന്‍സറിനെതിരേയുള്ള ബോധവത്കരണ തുഴച്ചിലാണെന്ന് തിരിച്ചറിഞ്ഞു. ഞാനാകുന്ന നദി സമുദ്രത്തിലെത്തുന്നതുവരെ ബോധവത്കരണ യാത്ര തുടരുമെന്നും നിഷ പറഞ്ഞു. ചടങ്ങില്‍ വിദ്യാര്‍ഥിനികള്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.

Content Highlights: nihsa jose k mani breast cancer awareness drive