ആലിൻ ഷെറിന്റെ അവയവങ്ങൾ റോഡുമാർഗം തിരുവനന്തപുരത്തേക്ക്; ആംബുലൻസിന് വഴിയൊരുക്കാം

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ കൊച്ചിയിൽനിന്ന് റോഡുമാർഗം തിരുവനന്തപുരത്തെത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നാണ് ശസ്ത്രക്രിയ പൂർത്തിയായത്. പൊതുജനങ്ങളുടെ സഹകരണം തേടിയിരിക്കുകയാണ് പോലീസ്. KL 07 DF 3177 എന്ന ആംബുലൻസിലാണ് അവയവങ്ങൾ കൊണ്ടുപോവുന്നത്.
കുന്നുപുറം, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂർ, ഇടത്തെടുത്ത് മിനി ബൈപ്പാസ്, തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, അടൂർ കൊട്ടാരക്കര, കിളിമാനൂർ, വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി കിംസ് ആശുപത്രിയിൽ എത്തിക്കും.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights: Support the brave journey of Alin Sherin`s organs from Kochi to Trivandrum for donation. Your cooperation helps save lives.