ഫ്രീസറിലെ പച്ചമത്സ്യം, ഇറച്ചി, പച്ചക്കറികൾ..; കലയിൽ അഡ്രിയാൻ വിലാസ് പരീക്ഷണം

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ വേദിയായ ആസ്പിൻവാൾ ഹൗസിൽ പ്രവേശിക്കുമ്പോൾ ആദ്യം കാണുന്ന കലാപ്രതിഷ്ഠ കാണികളെ അല്പം അലോസരപ്പെടുത്തും. അസന്തുലിതമായി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകളാണ് ഈ സൃഷ്ടി ഓർമിപ്പിക്കുന്നത്. ഫ്രീസറുകൾ എന്ന കലാപ്രതിഷ്ഠയിൽ മത്സ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഒരു കൂട്ടം ഫ്രീസറുകളാണ് ലാറ്റിനമേരിക്കൻ കലാകാരനായ അഡ്രിയാൻ വിലാസ് റോഹാസ് സൃഷ്ടിയായി അവതരിപ്പിച്ചിരിക്കുന്നത്.
അർജന്റീനിയൻ-പെറുവിയൻ വേരുകളുള്ള അഡ്രിയാന്റെ ആറ് കലാപ്രതിഷ്ഠകളാണ് ബിനാലെയിലുള്ളത്.
കടകളിൽനിന്ന് ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മാംസം, മത്സ്യം എന്നിവ ഉപയോഗിച്ചാണ് സൃഷ്ടി തയ്യാറാക്കിയിട്ടുള്ളത്. ഇവയുടെ ജീർണിച്ച അവസ്ഥ സംരക്ഷണവും നാശവും എങ്ങനെ ഒരേസമയം നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. 2015-ൽ റോഹാസ് ആരംഭിച്ച 'റിനാസിമെന്റോ' (നവോത്ഥാനം) എന്ന പരമ്പരയുടെ ഭാഗമാണിത്.
മനുഷ്യന്റെ ഇടപെടലുകൾ ഭൂമിയെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഈ കലാസൃഷ്ടി ചർച്ചചെയ്യുന്നു. സകല വ്യവസ്ഥിതികളും മാറ്റങ്ങൾക്ക് വിധേയമാണെന്ന് ഈ സൃഷ്ടി ഓർമിപ്പിക്കുന്നു. മനുഷ്യനിർമിത വസ്തുക്കളോട് പ്രകൃതി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഇതിന്റെ പ്രമേയം.
സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് ഫ്രീസറുകളുടെ മോഡലുകൾ മാറുന്നത് പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതീകമായാണ് കലാകാരൻ അവതരിപ്പിക്കുന്നത്. മനുഷ്യൻ പ്രകൃതിയുടെ താളം തെറ്റിക്കുമ്പോൾ അത് ജീവജാലങ്ങളിൽ പ്രതിഫലിക്കുമെന്നും ഈ സൃഷ്ടി തെളിയിക്കുന്നു.
നിലവിലെ മുതലാളിത്വം, അമിത ഉപഭോഗം, പാഴ്വസ്തുക്കൾ എന്നിവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അഡ്രിയാൻ റോഹാസ് തന്റെ സൃഷ്ടിയിലൂടെ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.
Content Highlights: Analysis of Adrian Villar Rojas's 'Freezers' installation at Aspinwall House., Exploration of themes like overconsumption, capitalism, and environmental degradation., Insight into the 'Rinascimento' series and the duality of preservation and decay., Interpretation of how human interference impacts the natural balance.