വൈറൽ പെൺകുട്ടിയെ കാണാതായി? പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഫർമാൻ ഖാൻ അല്ല

കുംഭമേളയിൽ വൈറൽ വീഡിയോയിലൂടെ പ്രശസ്തയായ പെൺകുട്ടി വിവാഹിതയാകുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സ് (NCST) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ കാമുകൻ ഫർമാൻ ഖാനെതിരെ പോക്സോ അടക്കമുളള കുറ്റങ്ങൾ ചുമത്തി പോലീസ് കേസുമെടുത്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും വർഗീയ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇതിനിടെ നടിയെ കാണാനില്ലെന്ന് ഫർമാൻ വെളിപ്പെടുത്തി എന്ന വാദത്തോടെ ഒരു വീഡിയോ പ്രചരിക്കാൻ തുടങ്ങി. ഇവരുടെ കല്യാണത്തിന് മുൻകയ്യെടുത്ത കമ്മ്യൂണിസ്റ്റുകാർ ഇതിന് മറുപടി പറയണം എന്ന വാദത്തോടെയാണ് പോസ്റ്റ്.
എന്നാൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഫർമാൻ ഖാൻ അല്ല എന്നതാണ് യാഥാർത്ഥ്യം.
ആദ്യ വീഡിയോയിൽ ‘പെൺകുട്ടി ഓടിപ്പോയിരിക്കുന്ന പുഷ്കറിൽ ഞാൻ അവളെ തേടിക്കൊണ്ടിരിക്കുകയാണ്’ എന്ന് യുവാവ് പറയുന്നതായി കാണാം. രണ്ടാമത്തെ വീഡിയോയിൽ, അജ്മേറിൽ യുവതിയെ കണ്ടെത്താനായില്ല ജോധ്പൂരിലേക്ക് അന്വേഷിച്ച് പോവുകയാണ് അവളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ഇയാൾ പറയുന്നുണ്ട്.
വീഡിയോയിൽ കാണുന്ന യുവാവും പെൺകുട്ടിക്കൊപ്പം കണ്ടിട്ടുള്ള ഫർമാൻ ഖാനും തമ്മിൽ കാഴ്ചയിൽ ചെറിയ സാമ്യത തോന്നും. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത് ഫർമാൻ ഖാനല്ല മറിച്ച് രാജസ്ഥാനിലെ ബലോത്ര സ്വദേശി അരവിന്ദ് കുമാർ ജോഷി എന്നയാളാണ്. വീഡിയോ വൈറലായതിന് ശേഷം ഇയാൾ തന്നെ ഇതിന്‍റെ സത്യാവസ്ഥ വ്യക്തമാക്കി ഏപ്രിൽ 12ന് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
“താൻ ഫർമാനല്ല, തമ്മിൽ കാഴ്ചയിൽ ചില സാമ്യതകളുണ്ട് എന്നതല്ലാതെ വ്യത്യസ്ത വ്യക്തികളാണ് ഞങ്ങൾ. തമാശക്കായിട്ടായിരുന്നു വീഡിയോ നിർമ്മിച്ചത്. വീഡിയോ കണ്ട ശേഷം പലരും താൻ ഫർമാനാണെന്ന് തെറ്റിദ്ധരിച്ച് കമൻറ് ചെയ്യുന്നുണ്ട്. ദയവുചെയ്ത് ഇത്തരത്തിൽ കമൻറ് ചെയ്യരുത് എന്നാണ് അരവിന്ദ് വീഡിയോയിൽ പറയുന്നത്.
ഏപ്രിൽ 11നായിരുന്നു അരവിന്ദ്, ഫർമാനെന്ന ഭാവേന പെൺകുട്ടിയെ കാണാനില്ലെന്ന ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഇപ്പോൾ തന്നെ 11 ദശലക്ഷം വ്യൂസ് ആ വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ വീഡിയോ പോസ്റ്റ് ചെയ്തത് ഏപ്രിൽ 12നായിരുന്നു. അതിന് 9 ദശലക്ഷത്തിലധികം വ്യൂസും ഉണ്ട്, ഈ വീഡിയോകളിലെല്ലാം ഇയാൾ ഒരേ വേഷവുമാണ് ധരിച്ചിരുന്നതും. കാഴ്ചയിലെ സാമ്യത കാരണം പലരും ഫർമാൻ പെൺകുട്ടിയെ അന്വേഷിച്ച് നടക്കുകയാണെന്ന് വിശ്വസിച്ചു. വീഡിയോയുടെ കമൻറ് സെക്ഷനിൽ അത്തരത്തിൽ നിരവധി കമൻറുകളും വന്നു. ചില മാധ്യമങ്ങൾ ഇത് വാർത്തയാക്കുക കൂടി ചെയ്തു. പിന്നീടാണ് ഏപ്രിൽ 12ന് അരവിന്ദ് ഇതിൽ വ്യക്തത വരുത്തി വീഡിയോ പോസ്റ്റ് ചെയ്തത്. എന്നിരുന്നാലും ഇയാളുടെ ആദ്യ വീഡിയോകൾ പല സമൂഹമാധ്യമ ഹാൻറിലുകളിലും തെറ്റായി പ്രചരിക്കുന്നുണ്ട്.
Content Highlights: Viral videos claiming Monalisa is missing are false., The person in the viral video is Arvind Kumar Joshi, not Farman Khan., Arvind Kumar Joshi created the videos as a prank, causing mass confusion., The video gained over 20 million views, misleading the public and some media outlets., Visual similarities between the two individuals led to widespread misinformation.