ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ലോക നേതാക്കൾ അസുഖബാധിതരായെന്ന് വ്യാപക പ്രചാരണം

#ഫാക്ട് ചെക്ക് ഡെസ്ക്

ഇന്ത്യയിൽ നടന്ന ബ്രിക്സ് (BRICS) ഉച്ചകോടിക്ക് ശേഷം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ ഉൾപ്പെടെയുള്ള ആഗോള നേതാക്കൾക്ക് രോഗബാധയുണ്ടായെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്തതായി ഒരു സന്ദേശം സമൂഹമാധ്യമമായ എക്സിൽ പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്ന പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട്

പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത് അന്താരാഷ്ട്ര മാധ്യമമായ ബിബിസി ഇതുസംബന്ധിച്ച് വാർത്ത നൽകിയിട്ടുണ്ട് എന്നാണ്. എന്നാൽ, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിനെ തുടർന്ന് ലോകനേതാക്കൾ അസുഖബാധിതരായി എന്നൊരു റിപ്പോർട്ട് ബിബിസി പ്രസിദ്ധീകരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാമഫോസ ഉച്ചകോടി കഴിഞ്ഞ് സ്വന്തം രാജ്യത്ത് തിരിച്ചെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമത്തിലാണ് . ഇത് ഉച്ചകോടിയുമായി ബന്ധപ്പെട്ട് ഉണ്ടായ രോഗബാധയോ മറ്റ് അടിയന്തര ആരോഗ്യപ്രശ്നമോ ആണെന്ന ആരോപണത്തിന് അടിസ്ഥാനമില്ല.

ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ മടങ്ങിയിരുന്നു. ‘ഉച്ചകോടിക്കിടെ ഷി ജിൻപിങ് ബോധരഹിതനായി വീണെന്നും അടിയന്തര വൈദ്യസഹായത്തിനായി അദ്ദേഹത്തെ പ്രത്യേക വിമാനത്തിൽ തിരികെ കൊണ്ടുപോയെന്നും’ ചൈന ഡെമോക്രസി പാർട്ടി (സിഡിപി, ചൈനയിൽ നിരോധിച്ച പാർട്ടി) ചെയർമാൻ വാൻജുൻ ഷീ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

വാൻജുൻ ഷീ ആരോപിച്ചതുപോലെ ഷി ജിൻപിങ് ബ്രിക്സ് സമ്മിറ്റിന്‍റെ പാതിവഴിയിൽ മടങ്ങിയിട്ടില്ല. സെപ്റ്റംബർ 13-ന് നടന്ന ഉച്ചകോടിയുടെ രണ്ടാം ദിന സെഷനിൽ അദ്ദേഹം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ മാത്രമാണ് പങ്കെടുക്കാതിരുന്നത്. സമ്മിറ്റിന് ശേഷം ഹോട്ടൽ മുറിയിൽ വിശ്രമത്തിലായതിനാലാണ് അദ്ദേഹം വിരുന്നിനെത്താതിരുന്നതെന്ന് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. വാൻജുൻ ഷീ പങ്കുവെച്ച പോസ്റ്റിന് എക്സ് പ്ലാറ്റ്‌ഫോം 'കമ്മ്യൂണിറ്റി നോട്ട്' നൽകി വിശ്വസനീയമല്ലെന്ന് ഫ്ലാഗ് ചെയ്തിട്ടുമുണ്ട്.

ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ലോകനേതാക്കൾക്ക് രോഗബാധയുണ്ടായി എന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക 'MEA Fact Check' വിഭാഗം എക്സിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Social media claims state world leaders fell ill after the BRICS summit in India., BBC never published any report claiming leaders fell ill due to the summit., South African President Cyril Ramaphosa is resting per doctor advice, unrelated to any emergency., Claims that Xi Jinping collapsed and left midway are false, as he attended day two sessions., MEA Fact Check confirmed the illness rumors spreading online are completely false.