കേരളത്തിൽ ഉന്നതനിലവാരമുള്ള കയാക്ക് നിർമിക്കുന്നു

കൊച്ചി : അത്യാധുനിക കോമ്പോസിറ്റ് റെസിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരളത്തിൽ ഉന്നതനിലവാരമുള്ള കയാക്ക് നിർമാണം തുടങ്ങുന്നു. കൊച്ചി ആസ്ഥാനമായ എം.കെ. ഇ.എൽ. മറൈനാണ് അന്താരാഷ്ട്ര നിലവാരമുള്ള കയാക്ക് നിർമാണരംഗത്ത് വന്നിരിക്കുന്നത്. ഇവർ ആഗോളനിലവാരത്തിൽ തദ്ദേശീയമായി രൂപകല്പന ചെയ്ത അഞ്ച് പുതിയ ഫ്ളാഗ്ഷിപ്പ് വാട്ടർക്രാഫ്റ്റ് ലൈനുകൾ കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്തിരുന്നു. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് സമുദ്രത്തിലൂടെ ലോകം ചുറ്റിയ അഭിലാഷ് ടോമിയാണ് ലോഞ്ചിങ് നിർവഹിച്ചത്.
അത്യാധുനിക കോമ്പോസിറ്റ് റെസിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമിച്ച യാനങ്ങളിലൂടെ കേരളത്തിന് വലിയ കയറ്റുമതി സാധ്യതയാണുണ്ടാകുന്നതെന്ന് നാവിക ആർക്കിടെക്ടും എം.കെ.ഇ.എൽ. മറൈൻ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കൽ പറഞ്ഞു.
ഇത് വിനോദസഞ്ചാര മേഖലയ്ക്കും വിനോദ ബോട്ടിങ് മേഖലയ്ക്കും ഉന്മേഷം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാരത്തിനും കായികവിനോദങ്ങൾക്കുമായി ഭാരം കുറഞ്ഞ കോമ്പോസിറ്റുകൾ ഉപയോഗിച്ച് നിർമിച്ച ടൂറിങ് ആൻഡ് എക്‌സ്പീഡിഷൻ കയാക്കുകളാണ് പ്രധാനമായി കയറ്റുമതിക്ക് ലക്ഷ്യമിടുന്നത്.
കോസ്റ്റൽ പട്രോളിങ്ങിന് പ്രയോജനപ്പെടുന്ന ആഘാത പ്രതിരോധശേഷിയുള്ള മറൈൻ റെസിൻ ഉപയോഗിച്ച് നിർമ്മിച്ച അതിവേഗ പവർബോട്ടുകളും കടൽയാത്രകൾക്കും മത്സരങ്ങൾക്കുമായുള്ള എയ്റോസെയ്‌ലിങ് ഫ്ളീറ്റുകളും കായൽ ടൂറിസത്തിനുതകുന്ന വർക്ക് മോട്ടോർ ബോട്ടുകളും ഇവിടെ നിർമിക്കുന്നുണ്ട്.
തദ്ദേശീയമായ നാവിക രൂപകല്പനയും അന്താരാഷ്ട്ര സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണിവ നിർമിക്കുന്നതെന്ന് ജോസ് ബാബു മാളിയേക്കൽ പറഞ്ഞു.