നീലഗിരിയിൽ കുടിവെള്ളവും ഇനി ചില്ലുകുപ്പിയിൽ

ഗൂഡല്ലൂർ: നീലഗിരിയിൽ കുടിവെള്ളവും ഇനി ചില്ലുകുപ്പിയിൽ. പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾ ഒഴിവാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്കും അപകടഭീഷണിയുയർത്തിയിരുന്നു.
ഇതോടെ ജില്ലയിലുടനീളം പ്ലാസ്റ്റിക് ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു. പരിശോധനകളും കർശനമാണ്. പ്ലാസ്റ്റിക്, ഒഴിഞ്ഞ മദ്യക്കുപ്പികൾ തുടങ്ങിയവ തുറസ്സായ സ്ഥലത്തേക്ക് വലിച്ചെറിയുന്നത് തടയാൻ ജില്ലയിലെ പ്രധാനസ്ഥലങ്ങളിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.
ജില്ലയിലുടനീളമുള്ള കടകളിൽ ചില്ലുകുപ്പിയിൽ വെള്ളം വിൽപ്പന തുടങ്ങിയിട്ടുണ്ട്. ഒരു കുപ്പിക്ക് 60 രൂപവരെയാണ് വില. ഉപയോഗിച്ചതിനുശേഷം കുപ്പികൾ തിരിച്ചെടുക്കും. 30 രൂപ അതിന് കിട്ടും. നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികളും ഇത് ഉപയോഗിക്കാൻ തുടങ്ങി.
ചില്ലുകുപ്പികളും ആളനക്കമില്ലാത്ത സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരുണ്ട്. പൊതുസ്ഥലങ്ങളിൽ കുപ്പികൾ വലിച്ചെറിയരുതെന്നും വിനോദസഞ്ചാരികളുൾപ്പെടെ സഹകരിക്കണമെന്നുമാണ് ജില്ലാഭരണകൂടത്തിന്റെ അഭ്യർഥന.
Content Highlights: glass water bottle fills stores in Nilagiri in aim of plastic free district