മിന്നലേറ്റു ചരിഞ്ഞ ആനക്കുടുംബം, ഒറ്റുകാരനായി 'യക്ഷി'; കഞ്ചാവ് കടത്തലിലേക്ക് എത്തിയ കഥ

പിൽക്കാലത്ത് ഇന്റലിജൻസ് വിങ്ങിൽ ജോലി ചെയ്തിരുന്നപ്പോൾ അനിൽകുമാർ എന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശേഖരിച്ച വിശ്വസനീയമായ രഹസ്യവിവരം വച്ച് നടത്തിയ 'അണ്ടർ കവർ' (Undercover) ഓപ്പറേഷന്റെ കാര്യം ഓർമ വരുന്നു. രഹസ്യവിവരം കിട്ടിയതനുസരിച്ച് റാന്നിക്കടുത്തെ വടശ്ശേരിക്കര ടൗണിൽത്തന്നെ വിൽപ്പനയ്ക്ക് എത്തിച്ച ഒരു ജോഡി ആനക്കൊമ്പുകൾ ഫ്ൈളയിംഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇന്റലിജൻസ് വിങ് പിടിച്ചെടുത്തിരുന്നു. വന്യജീവി കള്ളക്കടത്തിൽ ഏർപ്പെട്ടിരിക്കുന്ന കുറ്റവാളികളുടെ ലിങ്കിൽ കയറി അവരുടെ വിശ്വാസം ആർജിച്ച് നടത്തുന്ന റെയ്ഡുകളാണ് അറസ്റ്റുകളിലും തൊണ്ടിമുതൽ കണ്ടെത്തലിലും എത്തുന്നത് . എന്നാൽ അതിസാഹസികരും നിർഭയരുമായ ചിലർ പണത്തിനോ അല്ലെങ്കിൽ വ്യക്തിവൈരാഗ്യം തീർക്കുന്നതിനോ സ്വമേധയാ ഒറ്റുകാരായി നേരിട്ട് വരാറുമുണ്ട്. എന്തായാലും അന്ന് പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പുകളുടെ ഉറവിടം അന്വേഷിച്ചു പോയപ്പോൾ വളരെ രസകരമായ കാര്യമാണ് അറിഞ്ഞത്. അത് ശരിക്കും ആനവേട്ടയേ ആയിരുന്നില്ല. എപ്പോഴോ കക്കിഡാമിന് അടുത്തായി കാട്ടിൽ ഉയർന്ന കട്ടിംഗിൽ നിന്നിരുന്ന കാട്ടുകൊമ്പൻ അധികം ഉയരത്തിലല്ലാതെ പോകുന്ന ഹൈടെൻഷൻ വൈദ്യുത കമ്പിയിൽ തുമ്പിക്കൈ കൊണ്ട് എത്തിത്തൊട്ടു. തത്ക്ഷണം വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. വീണിടത്തു തന്നെ കിടന്നഴുകിയ ആ ജഡത്തിൽ നിന്ന് അതിസാമർത്ഥ്യം കാണിച്ച് വഴിപോക്കരായ ആരോ ഊരിയെടുത്ത കൊമ്പുകളായിരുന്നു പല കൈകൾ മറിഞ്ഞ് വിൽപ്പനയ്ക്കായി എത്തിയത്. കള്ളക്കടത്ത് റാക്കറ്റുകളിൽ കച്ചവടക്കാരനെന്ന വ്യാജേന കടന്നുകയറിയിരുന്ന അനിലിന് അതിനെക്കുറിച്ച് വിവരം കിട്ടി. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ചറുമൊത്ത് റാന്നി ഫ്ൈളയിംഗ് സ്‌ക്വാഡ് സ്റ്റാഫുകൾ സംഭവസ്ഥലത്തെത്തി കൂടിക്കിടന്ന അവശിഷ്ടങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. കൊമ്പ് , തലയോട്ടിയിൽ ശേഷിച്ച കുഴികളിൽ (Socket) കടത്തി നോക്കി നിജസ്ഥിതി ബോധ്യപ്പെട്ട്, മഹസ്സർ തയ്യാറാക്കി. അത്ഭുതപ്പെടുത്തിയ കാര്യം ഗവിക്ക് പോകുന്ന മെയിൻ റോഡിൽ നിന്ന് ഏറെയകലെയല്ലായിരുന്നു ആ 'കൃത്യസ്ഥലം' (Scene of occurrence) എന്നതാണ്.
Content Highlights: Investigation into wild elephants dying from high-tension power lines and lightning strikes near Kakki Dam., Insights into forest intelligence operations and handling secret informants., Anecdotes from undercover missions regarding wildlife and contraband smuggling in Ranni.