'അയാൾ പറഞ്ഞ സിനിമാതാരങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന കഥകൾ രഹസ്യങ്ങളായി ഞാനിന്നും സൂക്ഷിക്കുന്നു!'

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നി ലേശം പിന്നാമ്പുറക്കഥകളിലേക്ക്. തീർത്തും അനൗദ്യോഗികം! എന്നാലും അതും കൂടി പറഞ്ഞാലേ കഥയുടെ ആസ്വാദ്യതയ്ക്ക് 'ഒരിത്' കിട്ടൂ. അതുകൊണ്ടാണ് കേട്ടോ. അന്നൊക്കെ ചോദ്യം ചെയ്യലും കുഴയ്ക്കുന്ന കേസുകളിൽ ചില 'മുറ്റന്മാരെ’ക്കൊണ്ട് സത്യം പറയിപ്പിക്കാനുമായി അല്ലറച്ചില്ലറ 'തൊട്ടുതലോടലും' (ഇന്നാണെങ്കിൽ തൊട്ടുതൊഴാനേ പറ്റൂ എന്നത് മറ്റൊരു കാര്യം) ഒക്കെ കഴിഞ്ഞ് കോടതിയിൽ ഹാജരാക്കാനുള്ള തൊണ്ടി ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രതികളുടെ കയ്യിൽ കാശോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ ഉണ്ടെങ്കിൽ അവർതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ജാമ്യം കിട്ടി തിരികെയെത്തുന്നത് വരെ അത് സൂക്ഷിക്കണമെന്ന് അപേക്ഷിക്കാറുണ്ട്. മഹസ്സറിലും ഔദ്യോഗിക രേഖകളിലും അത് സ്ഥാനം പിടിച്ചാൽ പിന്നെ കേസ്സ് തീരുന്ന മുറയ്‌ക്കേ അതൊക്കെ വിട്ടുകിട്ടുകയുള്ളൂ എന്ന ഭയം കൊണ്ടാണത്.

ഇതൊക്കെയാണെങ്കിലും രണ്ടടിയൊക്കെ കൊടുക്കുന്ന ഉദ്യോഗസ്ഥന്മാരോട് ജാമ്യത്തിലിറങ്ങി വരുന്ന പ്രതികൾക്ക് ഇച്ചിരി ബഹുമാനം കൂടുതലായിരിക്കും എന്നാണ് ആദ്യമായി ജോലിക്ക് ചെന്നപ്പോൾത്തന്നെ കാതോട് കാതോരം പടർന്നെത്തിയ ഒരു വാർത്ത! കുറ്റകൃത്യത്തിനിടയിലോ അല്ലാതേയോ പിടിക്കുമ്പോൾ നടത്തുന്ന ബലപ്രയോഗത്തിനും ചോദ്യം ചെയ്യലിനും ഒക്കെ ശേഷം ജയിലിലേക്ക് കൊണ്ട് പോകുമ്പോൾ സൗഹാർദ്ദത്തിലാണ് എല്ലാ ഉദ്യോഗസ്ഥന്മാരും പ്രതികളോട് പെരുമാറുക പതിവ്. അതിന് പ്രധാന കാരണം കോടതിക്ക് മുന്നിൽ ഹാജരാക്കുന്ന പ്രതികളോട് ചില മജിസ്‌ട്രേട്ടുമാരെങ്കിലും ഉദ്യോഗസ്ഥന്മാർ ഉപദ്രവിച്ചോ അവർക്കെതിരേ എന്തെങ്കിലും പരാതിയുണ്ടോ എന്നുമൊക്കെ ചോദിക്കുക പതിവാണെന്നതാണ്. അപ്പോൾ പരാതി ഉണ്ടെന്നും ഉദ്യോഗസ്ഥർ ദേഹോപദ്രവം ഏൽപ്പിച്ചെന്നും ഒക്കെ കുറ്റാരോപിതർ പറയുകയും അത് 'തീർത്തും' ബോധ്യപ്പെട്ട് ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്താൽപ്പിന്നെ മെഡിക്കൽ പരിശോധനയായി തുടർന്ന് പലവിധ തലവേദനകളായി! എന്നാൽ, ഇത്തരം വിലപിടിപ്പുള്ള സ്വകാര്യ വസ്തുവഹകൾ സൂക്ഷിക്കുകയും കൃത്യമായി തിരിച്ചേൽപ്പിക്കുകയും ഒക്കെ ചെയ്യുന്നത് കൊണ്ടാവണം അസാരം ശരീരവേദനയൊക്കെ ഉണ്ടെങ്കിൽപ്പോലും മിക്കവാറും പ്രതികൾ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് തന്നെയാണ് പറയാറുള്ളത്.  ചിലപ്പോഴെങ്കിലും സിനിമയിലേത് മാതിരി 'മജിസ്‌ട്രേട്ടിനോട് ആവശ്യമില്ലാത്തത് വല്ലതും വിളിച്ച് പറഞ്ഞാൽപ്പിന്നെ നിന്നെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നതും നമ്മൾ തന്നെയായിരിക്കും എന്ന് ഓർത്തോളണം', എന്നൊക്കെ ചില ഉദ്യോഗസ്ഥന്മാർ ഭീഷണിപ്പെടുത്താറുള്ളതും ഞാൻ കേട്ടിട്ടുണ്ട്.

Content Highlights: First-hand accounts of managing sandalwood smuggling suspects in custody., Insight into the complex relationship between forest officials and local criminals., Personal reflections on the challenges of field duty in the forest department., Unforgettable encounters with reformed criminals and their transformation., Cultural nuances of forest department life in the Marayoor region.

Continue reading