പെട്ടി പരിശോധന അപമാനിക്കാനെന്ന് കോൺഗ്രസ് നേതാക്കള്‍; ആരുടെ വണ്ടിയും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാഹനം തടഞ്ഞ് പരിശോധന നടത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനമാണ് വെള്ളിയാഴ്ച രാത്രിയില്‍ നിലമ്പൂര്‍ വടപുറത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മനഃപൂര്‍വ്വം അപമാനിക്കുക എന്ന ലക്ഷ്യംവെച്ചാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും ഇന്‍സള്‍ട്ടായി തോന്നിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. യുഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വും ആരോപിച്ചു. എന്നാല്‍ എല്ലാവരുടെയും വാഹനങ്ങള്‍ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഇടത് എംപി കെ.രാധാകൃഷ്ണന്റെ വാഹനവും ഇന്ന് രാവിലെ പരിശോധിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
'ഭക്ഷണം കഴിച്ചുവരുമ്പോഴാണ് പോലീസുകാരന്‍ കൈ കാണിച്ച് നിര്‍ത്തിയത്. പോലീസുകാര്‍ക്ക് വാഹനം പരിശോധിക്കാനുള്ള അവകാശം ഉണ്ട്. ഞങ്ങളതിനോട് സഹകരിച്ചു. ഡിക്കി തുറക്കാന്‍ ആവശ്യപ്പെട്ടു. പെട്ടി പുറത്തെടുക്കാനും പറഞ്ഞു. എല്ലാം ഞാന്‍ തന്നെ പുറത്തെടുത്ത് വെച്ചു. അപ്പോ പറഞ്ഞു, കുഴപ്പമില്ല, പോയ്‌ക്കോളൂവെന്ന്. അത് ശരിയല്ല, നിങ്ങള്‍ പുറത്ത് നിന്ന് നോക്കിയാല്‍ കാണുമോ എന്ന് ഞാന്‍ ചോദിച്ചു. പരിശോധിച്ചിട്ട് എന്തെങ്കിലും കിട്ടിയോ ഇല്ലയോ എന്ന് പറയാനും ആവശ്യപ്പെട്ടു. അതിന്റെ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ പരിശോധിച്ചിട്ട് പോയാല്‍ മതിയെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചു' ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു.
'അടച്ചിരിക്കുന്ന പെട്ടി പുറത്ത് എടുത്ത് വെച്ചാല്‍ എങ്ങനെയാണ് അതിനകത്തുള്ളത് എന്താണെന്ന് അറിയുക. അവിടെ കുറേ ആളുകള്‍ കൂടിയിരുന്നു. അവരുടെ മുന്നില്‍ ഇന്‍സള്‍ട്ട് ചെയ്യുക എന്നതായിരുന്നു അപ്പോള്‍ ഉദ്ദേശം' രാഹുലും മാങ്കൂട്ടത്തിലും പ്രതികരിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയും കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം എത്തിച്ചെന്ന ആരോപണം പിന്നാലെ എല്‍.ഡി.എഫ്. ഉയര്‍ത്തിയതിന് പിന്നാലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീലപ്പെട്ടിയില്‍ കള്ളപ്പണം കടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.
Content Highlights: Congress leaders allege harassment during vehicle checks during Nilambur by-election