കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷൗക്കത്ത് പാലം വലിച്ചിരുന്നെന്ന് എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തല്‍

തിരുവനന്തുപരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി.പ്രകാശിനെ ആര്യാടന്‍ ഷൗക്കത്ത് പാലം വലിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വെളിപ്പെടുത്തല്‍. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് ഗോവിന്ദന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2021-ല്‍ വി.വി.പ്രകാശ് ഇടതുസ്ഥാനാര്‍ഥി ആയിരുന്ന പി.വി.അന്‍വറിനെതിരായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങള്‍ സ്വാഭാവികമാണെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാന്‍ ഷൗക്കത്ത് പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മുന്‍ ഡിസിസി പ്രസിഡന്റുകൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.
'ഈ (യുഡിഎഫിലെ) സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് ശക്തി പകര്‍ന്നുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ആരാട്യന്‍ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായി തോല്‍ക്കുകയും ഫലം വരുന്നതിന് രണ്ടുദിവസംമുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റുകൂടിയായ വി വി പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്. 'അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരന്റെ മനസ്സിലും എരിയുമെന്ന' പ്രകാശിന്റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്' ഗോവിന്ദന്‍ ലേഖനത്തില്‍ കുറിച്ചു.
ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാണെന്നും അദ്ദേഹത്തിന് തങ്ങളുടെ പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ മറുപടി നല്‍കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
നിലമ്പൂരിലെ യുഡിഎഫ് ക്യാമ്പ് പ്രശ്‌നങ്ങളില്‍നിന്ന് പ്രശ്‌നങ്ങളിലേക്ക് വഴുതി മാറുമ്പോള്‍ എല്‍ഡിഎഫ് ഒത്തൊരുമയോടെ ഒറ്റമനസ്സായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുകയാണെന്നും ഗോവിന്ദന്‍ ലേഖനത്തില്‍ പറയുകയുണ്ടായി. രണ്ടുദിവസത്തിനകം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ജൂണ്‍ ഒന്നിന് വൈകിട്ട് നിലമ്പൂരില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം സജീവമാകും.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ നിലമ്പൂര്‍ നിലനിര്‍ത്തുകതന്നെ ചെയ്യും. നേരത്തേ ചേലക്കരയില്‍ നേടിയതുപോലെ നിലമ്പൂരിലും എല്‍ഡിഎഫ് വിജയക്കൊടി പാറിക്കും. തുടര്‍ച്ചയായി മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാഹളമായിരിക്കും നിലമ്പൂരില്‍നിന്ന് ഉയരുകയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: MV Govindan alleges UDF candidate sabotaged late VV Prakash in Nilambur byelection