ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ 10 ശതമാനത്തിൽ താഴെമാത്രമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥികൾ പത്ത് ശതമാനത്തിൽ താഴെ മാത്രമെന്ന് എ.ഡി.ആര്‍. (അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിഫോംസ്) റിപ്പോർട്ട്. 8,337 സ്ഥാനാര്‍ത്ഥികളില്‍ 797 പേര്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 9.5 ശതമാനമാണ് വനിതാ സ്ഥാനാര്‍ത്ഥികള്‍. ലോക്‌സഭയിലും നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പാക്കിയ സ്ത്രീ സംവരണ ബില്‍ പാസായതിനു ശേഷം നടപ്പാക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിലും എത്ര വനിതാ സ്ഥാനാര്‍ത്ഥികൾ മത്സരിച്ചുവെന്ന് റിപ്പോട്ടില്‍ പറയുന്നുണ്ട്.
- ആദ്യഘട്ടത്തില്‍ മത്സരിച്ച 1,618 സ്ഥാനാര്‍ത്ഥികളില്‍ 135 പേര്‍ മാത്രമായിരുന്നു വനിതകള്‍.
- രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത് 1198 സ്ഥാനാര്‍ത്ഥികളാണ്. ഇതില്‍ റിപ്പോട്ടിനായി വിലയിരുത്തിയ 1192 പേരില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ 100 പേര്‍ മാത്രമായിരുന്നു.
- മൂന്നാംഘട്ടത്തില്‍ 1352 സ്ഥാനാര്‍ത്ഥികളില്‍ 123 പേര്‍ മാത്രമായിരുന്നു വനികള്‍.
- നാലാംഘട്ടത്തില്‍ പത്രിക സമര്‍പ്പിച്ചതില്‍ 1.717 പേരെയാണ് വിലയിരുത്തിയത്. അതില്‍ 170 സ്ഥാനാര്‍ത്ഥികള്‍ മാത്രമായിരുന്നു വനികള്‍.
- ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന അഞ്ചാം ഘട്ടത്തില്‍ 695 പേരില്‍ 82 വനിതാ സ്ഥാനാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്.
- ആറാം ഘട്ടത്തില്‍ മത്സരിച്ച 869 സ്ഥാനാര്‍ത്ഥികളില്‍ 92 വനിതകള്‍ മത്സരിച്ചു.
- ജൂണ് ഒന്നിന് നടക്കാനിരിക്കുന്ന ഏഴാംഘട്ടത്തില്‍ മത്സരിക്കുന്ന 904 സ്ഥാനാര്‍ത്ഥികളില്‍ 95 വനിതാ സ്ഥാനാര്‍ത്ഥികളാണുള്ളത്.
ഇന്ത്യയിലെ 96.8 കോടി വോട്ടര്‍മാരില്‍ 47.1 കോടിയും വനിതാ വോട്ടര്‍മാരാണ്. ഇന്ത്യയുടെ പകുതിയോളം വോട്ടര്‍മാര്‍ വനിതകളായിരിക്കുമ്പോഴും സ്ഥാനാര്‍ത്ഥികളായ വനിതകളുടെ എണ്ണക്കുറവ് രാഷ്ടീയത്തിലെ വനിതാ പങ്കാളിത്തത്തേക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് അലിഗഢ് മുസ്ലീം സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ ഇഫ്തിഖര്‍ അഹമ്മദ് അന്‍സാരി അഭിപ്രായപ്പെടുന്നു.
Content Highlights: women candidates contesting in india less than 10 percent