കെപിസിസി നേതാക്കൾ സംസാരിച്ചു, തീരുമാനമെടുത്തിട്ടില്ല; മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തിൽ എ സുരേഷ്

തൃശ്ശൂർ: മലമ്പുഴ നിയോജകമണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ്. തൽക്കാലം തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ് തൃശ്ശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
കെപിസിസിയുടെ ഉത്തരവാദപ്പെട്ട നേതാക്കന്മാർ സംസാരിച്ചിരുന്നെന്ന് സുരേഷ് സ്ഥിരീകരിച്ചു. ചർച്ച ചെയ്തിരുന്നു എന്നത് വാസ്തവമാണ്. ഞാൻ അവരോട് ഒരു മറുപടി പറഞ്ഞിട്ടില്ല. ഞാൻ ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂല്യങ്ങൾ ചോർന്നുപോകുന്നതിന് എതിരായുള്ള ആയിരക്കണക്കിനാളുകൾക്കൊപ്പമാണ് താനുമുള്ളത്, സുരേഷ് പറഞ്ഞു.
പത്തുകൊല്ലത്തിലധികമായി പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടെന്നും സുരേഷ് പറഞ്ഞു. മൂന്ന് അപ്പീലുകൾ സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഒരു അപ്പീൽ പാലക്കാട് ജില്ലാ സെക്രട്ടറിക്കും കൊടുത്തു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. എന്നെ എന്തിന് പാർട്ടിയിൽനിന്ന് പുറത്താക്കി എന്നത് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുകയാണ്. കോൺഗ്രസിൽനിന്ന് ആരാണ് ബന്ധപ്പെട്ടതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്താൻ തയ്യാറല്ലെന്നായിരുന്നു സുരേഷിന്റെ മറുപടി.
പന്ത്രണ്ടുകൊല്ലമായി പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ട്. അതിൽ പ്രതിഷേധിക്കാൻ താൻ തയ്യാറല്ല. കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണമെന്നും ഇടതുപക്ഷ മൂല്യങ്ങൾ ചോരാൻ പാടില്ലെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ട്. ഇവിടെ പാർട്ടിയുണ്ടാകണം, സുരേഷ് പറഞ്ഞു.
Content Highlights: will a suresh contest from malampuzha as congress candidate he responds