രണ്ടു കക്ഷികൾകൂടി എത്തി, നിയമസഭാ തിരഞ്ഞെടുപ്പിന് എൻ.ഡി.എ. ഒരുങ്ങുന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി എൻ.ഡി.എ. കളമശ്ശേരിയിൽ നടത്തിയ സംസ്ഥാന നേതൃക്യാമ്പിൽ ട്വന്റി ട്വന്റി ചെയർമാൻ സാബു എം. ജേക്കബ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ്. ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ വേദിയിൽ
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി എൻ.ഡി.എ. കളമശ്ശേരിയിൽ നടത്തിയ സംസ്ഥാന നേതൃക്യാമ്പിൽ ട്വന്റി ട്വന്റി ചെയർമാൻ സാബു എം. ജേക്കബ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ബി.ഡി.ജെ.എസ്. ചെയർമാൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ വേദിയിൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി താഴെത്തട്ടിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് രൂപംനൽകി എൻ.ഡി.എ. ട്വന്റി 20-ക്കുപിന്നാലെ രണ്ടു കക്ഷികളെക്കൂടിച്ചേർത്ത് എൻ.ഡി.എ. വിപുലീകരിച്ചു. മുൻ എം.പി.യും എം.എൽ.എ.യുമായിരുന്ന ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഫാർമേഴ്സ് പാർട്ടിയും സി.കെ. ജാനുവിന്റെ പാർട്ടിയിൽനിന്ന് വേറിട്ടുപോന്ന കുമാരദാസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയുമാണ് പുതുതായെത്തിയത്.

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഈ ആഴ്ചതന്നെ സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്തും. മുന്നണിയുടെ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 20-ന് തിരുവനന്തപുരത്ത് തുറക്കും. നിയോജകമണ്ഡലം കമ്മിറ്റി ഓഫീസുകളും അതോടൊപ്പം പ്രവർത്തനമാരംഭിക്കും. ബൂത്ത്, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും 22-നുള്ളിൽ രൂപവത്കരിക്കും.

ബി.ജെ.പി.യുടെ നിലവിലുള്ള കമ്മിറ്റികൾ എൻ.ഡി.എ. കമ്മിറ്റികളായിമാറും. ചുവരെഴുത്തുകൾ ഈ ആഴ്ചതന്നെ തുടങ്ങും. 22-ന് മൻകിബാത്ത് പരിപാടി എൻ.ഡി.എ.യുടെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും കുടുംബസംഗമമായി സംഘടിപ്പിക്കും. എൻ.ഡി.എ. പ്രകടനപത്രിക തയ്യാറാക്കുന്നതിനായി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചത് മുന്നണി കോർ-കമ്മിറ്റി ചർച്ചചെയ്ത് അന്തിമരൂപത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: NDA in Kerala expands with new allies ahead of assembly elections. Seat sharing talks underway