നിയമസഭാ തിരഞ്ഞെടുപ്പ്: ആന്ധ്ര ജഗന് നഷ്ടമാകും; ഒഡിഷയിൽ ഇഞ്ചോടിഞ്ചെന്നും എക്സിറ്റ് പോൾ

ന്യൂഡല്‍ഹി: ഒഡിഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും ബി.ജെ.ഡിക്കും ഒരേ സീറ്റുനില പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ഇരുവര്‍ക്കും 62 മുതല്‍ 80 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. 147 അംഗ നിയമസഭയില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം പറയുന്നു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് അഞ്ചുമുതല്‍ എട്ടു സീറ്റുവരെയാണ് പ്രവചനം.
2019-ലെ തിരഞ്ഞെടുപ്പില്‍ നവീന്‍ പട്‌നായ്ക്കിന്റെ ബി.ജെ.ഡി. സംസ്ഥാനത്ത് 112 സീറ്റുകളിലാണ് വിജയിച്ചത്. ഔദ്യോഗിക പ്രതിപക്ഷമായ ബി.ജെ.പി. 23 സീറ്റുകളും നേടി. കോണ്‍ഗ്രസിന് ഒമ്പതും സി.പി.എമ്മിന് ഒന്നും സീറ്റിലാണ് വിജയിക്കാന്‍ സാധിച്ചത്. പ്രവചനം ശരിയാവുകയാണെങ്കില്‍ 2004-ന് ശേഷം ബി.ജെ.ഡിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ആദ്യ തിരഞ്ഞെടുപ്പാവും ഇത്തവണത്തേത്.
അതേസമയം, ആന്ധ്രാപ്രദേശില്‍ എന്‍.ഡി.എ. 98 മുതല്‍ 120 സീറ്റുകള്‍വരെ നേടിയേക്കുമെന്നാണ് പ്രവചനം. ചന്ദ്രബാബു നായിഡുവിന്റെ തെലങ്കുദേശം പാര്‍ട്ടിയും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബി.ജെ.പിയും ചേര്‍ന്നതാണ് ആന്ധ്രാപ്രദേശിലെ എന്‍.ഡി.എ. ഭരണകക്ഷിയായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് 55- 77 എന്ന സീറ്റ് നിലയിലേക്ക് ഇടിയുമെന്നാണ് സർവേ ഫലം.
78 മുതല്‍ 96 വരെ സീറ്റ് നേടി ടി.ഡി.പി. ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ജനസേനയ്ക്ക് 16 മുതല്‍ 18 വരെ സീറ്റുകള്‍ ലഭിക്കും. ബി.ജെ.പിക്ക് നാലുമുതല്‍ ആറുസീറ്റുകള്‍ വരെയാണ് പ്രവചനം. കോണ്‍ഗ്രസ്- സി.പി.ഐ- സി.പി.എം. സഖ്യം പൂജ്യംമുതല്‍ രണ്ട് സീറ്റുവരെ നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.
വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നിലവില്‍ 151 സീറ്റോടെയാണ് സംസ്ഥാനം ഭരിക്കുന്നത്.
Content Highlights: Axis My India exit poll: Odisha, Andhra Pradesh assembly elections 2024