അക്രമ സംഭവങ്ങൾക്കിടെ ഛത്തീസ്ഗഢിൽ 71.11% പോളിങ്; മിസോറമിൽ 77.61%

ഛത്തീസ്ഗഢിലെ സുക്മയില്‍ സന്നദ്ധ സേവകരുടെ സഹായത്തോടെ വോട്ടുചെയ്യാനെത്തിയ വയോധിക | ANI
ഛത്തീസ്ഗഢിലെ സുക്മയില്‍ സന്നദ്ധ സേവകരുടെ സഹായത്തോടെ വോട്ടുചെയ്യാനെത്തിയ വയോധിക | ANI

ഐസ്വാള്‍: ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഛത്തീസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 71.11 ശതമാനവും മിസോറമില്‍ 77.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഴുവന്‍ പോളിങ് സ്‌റ്റേഷനിലെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വോട്ടുശതമാനം ഇനിയും കൂടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 

കനത്ത മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കേയാണ് ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പോളിങ്ങിനിടെ സുക്മ ജില്ലയില്‍ ഐ.ഇ.ഡി. സ്‌ഫോടനവും കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. സ്‌ഫോടനത്തില്‍ സി.ആര്‍.പി.എഫിന്റെ കോബ്രാ യൂണിറ്റിലെ ഉദ്യോഗസ്ഥന് പരിക്കേറ്റു. കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ നിഗമനം. 20 മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങാണ് ഛത്തീസ്ഗഢില്‍ ഇന്ന് നടന്നത്.  

ഛത്തീസ്ഗഢില്‍ നിലവില്‍ ഭൂപേഷ് ബഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ് ഭരിക്കുന്നത്. മിസോറമില്‍ പ്രാദേശികപ്പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) ആണ് അധികാരത്തിലുള്ളത്. നവംബര്‍ 17-നാണ് ഛത്തീസ്ഗഢിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. മിസോറമില്‍ പോളിങ് പൂര്‍ത്തിയായി. വാട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിന്.
 

Content Highlights: chhattisgarh, mizoram polling passed 70 percentage