'75 സീറ്റുകള്‍ നേടി ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരംനിലനിര്‍ത്തും'; ആത്മവിശ്വാസവുമായി ഭൂപേഷ് ബാഗേല്‍

ഭൂപേഷ് ബാഗേല്‍ | ഫോട്ടോ: പി.ടി.ഐ.
ഭൂപേഷ് ബാഗേല്‍ | ഫോട്ടോ: പി.ടി.ഐ.

റായ്പൂര്‍: ഛത്തീസ്ഗഡില്‍ 75 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. സംസ്ഥാനത്തെ അവസാന ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബാഗേല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 2018-ല്‍ നേടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ നേടുമെന്നും അദ്ദേഹം എന്‍.ഡി.ടി.വിയോട് പറഞ്ഞു. 

'ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനെ മാത്രമേ വിശ്വാസമുള്ളൂ. അത് ഉറപ്പായ കാര്യമാണ്. ബി.ജെ.പി. നേതാക്കളായ രമണ്‍ സിങ്ങിന്റെയും നരേന്ദ്രമോദിയുടെയും ഉറപ്പുകള്‍ അവര്‍ക്ക് സ്വീകാര്യമല്ല.' -പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടി ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

'കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും പാലിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് കര്‍ഷകവായ്പ്പകള്‍ എഴുതിത്തള്ളിയത്. അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കര്‍ഷകവായ്പ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. ഞങ്ങള്‍ അത് രണ്ട് മണിക്കൂറിനകം ചെയ്തു. കൂടാതെ വൈദ്യുതി ബില്‍ പകുതിയാക്കിയതും എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോഗ്രാം പച്ചക്കറികള്‍ നല്‍കിയതുമെല്ലാം ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ കോണ്‍ഗ്രസ് ചെയ്തു. അതിനാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ഉറപ്പുകളെ വിശ്വസിക്കുന്നു.' 

'സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ഇല്ല. കോവിഡ് കാലത്ത് ഉള്‍പ്പെടെ അഞ്ച് വര്‍ഷവും ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. കര്‍ഷകര്‍, തൊഴിലാളികള്‍, ഗോത്രവര്‍ഗക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും കോവിഡ് കാലത്ത് ഞങ്ങള്‍ താങ്ങായി. എല്ലാവര്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും നഷ്ടം സംഭവിച്ച ആരും ഛത്തീസ്ഗഡില്‍ ഇല്ല.' -ബാഗേല്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ പടാന്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണയും ഭൂപേഷ് ബാഗേല്‍ മത്സരിക്കുന്നത്. ഇതേ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ വിജയിച്ചയാളാണ് ബാഗേല്‍. 

സംസ്ഥാനത്ത് തകര്‍ന്ന നിലയിലായിരുന്ന കോണ്‍ഗ്രസ് 2013-ലെ ഝിരം ഘാടി മാവോയിസ്റ്റ് ആക്രമണത്തോടെയാണ് ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വമാണ് ഛത്തീസ്ഗഡില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ബാഗേലിനെ നിയോഗിച്ചത്. രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാറിനെ അട്ടിമറിച്ച് 2018-ലാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തുന്നത്. 90 നിയമസഭാ സീറ്റുകളില്‍ 68-ഉം നേടിയായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. ഉപതിരഞ്ഞെടുപ്പുകള്‍ വിജയിച്ചതോടെ ഇപ്പോള്‍ 71 സീറ്റുകള്‍ കോണ്‍ഗ്രസിനുണ്ട്. 

Content Highlights: Congress will retain power with 75 seats in Chhattisgarh says chief minister Bhupesh Baghel.