ചോദ്യപ്പേപ്പർ കടുപ്പിച്ചു, A+ പകുതിയായി; കൂട്ടത്തോടെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച് വിദ്യാർഥികൾ

#പി.കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തിരുവനന്തപുരം: എസ്.എസ്.എൽ.സി. വിജയിച്ചവരിൽ പകുതി വിദ്യാർഥികളും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചതോടെ, പ്ലസ് വൺ ട്രയൽ അലോട്‌മെന്റായിട്ടും പരീക്ഷാഫലം വന്നില്ല. എല്ലാവർഷവും ശരാശരി ഒന്നേക്കാൽലക്ഷംപേരാണ് എസ്.എസ്.എൽ.സി. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാറുള്ളത്. ഇത്തവണ അപേക്ഷ രണ്ടരലക്ഷം കടന്നു. അതായത്, എസ്.എസ്.എൽ.സി. വിജയിച്ച 4.10 ലക്ഷം വിദ്യാർഥികളിൽ പകുതിയിലേറെയും പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു. ഇതോടെ, ഫലം വൈകി.

ഗുണമേന്മ ഉറപ്പാക്കാനാണ്, വാരിക്കോരി മാർക്കിടുന്നതിനു തടയിട്ട് 2025-26 അധ്യയനവർഷം പത്താംക്ലാസ് ചോദ്യപ്പേപ്പർ കടുപ്പിച്ചത്. ഇതോടെ, ഫുൾ എ പ്ലസുകാർ മുൻവർഷത്തെക്കാൾ പകുതിയായി. 2024-25ൽ 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചെങ്കിൽ, ഈ വർഷം അത് 30,514 പേരായി. മറ്റു ഗ്രേഡുകളിലും ഇങ്ങനെ കുറവുണ്ടായി. ഇതോടെ, വിജയിച്ച പകുതിയിലേറെയുംപേർ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു.

അധ്യാപകർ സ്കൂൾ തുറക്കലിന്റെ തിരക്കുകളിലായതും സെൻസസ് ഡ്യൂട്ടിയുടെ പരിശീലനത്തിനു പോകേണ്ടിവന്നതുമൊക്കെ ഫലം വൈകാൻ കാരണമായെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

മുൻവർഷങ്ങളിൽ മേയിൽ പുനർമൂല്യനിർണയഫലം പൂർത്തിയായിരുന്നു. ഇത്തവണ മേയ് 21-നുള്ളിൽ അപേക്ഷകൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല.

കഴിഞ്ഞദിവസം പ്ലസ് വൺ ട്രയൽ അലോട്‌മെന്റും പ്രസിദ്ധീകരിച്ചതോടെ, എസ്.എസ്.എൽ.സി. മാർക്കിലെ മാറ്റം ഇനി പ്രവേശനത്തിൽ പ്രതിഫലിക്കുമോയെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.

Content Highlights: Despite the release of the Plus One trial allotment, the publication of Kerala SSLC revaluation results has been severely delayed after a record-breaking 2.5 lakh students applied due to stricter valuation standards this year.