കോളേജ് ടൂറുകളിൽ സെൽഫിക്കും റീലുകൾക്കും വിലക്ക്; യാത്ര പരമാവധി 5 ദിവസം മാത്രമാക്കി കർണാടക സർക്കാർ

ബെംഗളൂരു: സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ പഠനയാത്രകളിലും വിനോദയാത്രകളിലും വിദ്യാർഥികൾ സെൽഫിയെടുക്കുന്നതും റീലുകൾ ചിത്രീകരിക്കുന്നതും നിരോധിച്ച് കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. യാത്രയുടെ പരമാവധി ദൈർഘ്യം യാത്രാ സമയമടക്കം അഞ്ച് ദിവസമായി ചുരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 11-നാണ് കോളേജ് യാത്രകൾക്കായുള്ള പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ വകുപ്പ് പുറപ്പെടുവിച്ചത്.
പ്രധാന നിർദ്ദേശങ്ങൾ:
യാത്ര പുറപ്പെടുന്നതിന് മുൻപ് കോളേജുകൾ വകുപ്പിൽ നിന്ന് എഴുതിത്തയ്യാറാക്കിയ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. യാത്രയുടെ റൂട്ട് പ്ലാൻ, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമ്മതപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഒരിക്കൽ അനുമതി ലഭിച്ചാൽ റൂട്ടിലോ സന്ദർശിക്കുന്ന സ്ഥലങ്ങളിലോ മാറ്റം വരുത്താൻ പാടില്ല.
മൺസൂൺ മഴക്കാലത്ത് യാതൊരു കാരണവശാലും പഠനയാത്രകൾ സംഘടിപ്പിക്കരുത്.
നദികൾ, കടൽ, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, മലനിരകൾ തുടങ്ങിയ അപകടസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ മുൻകൂട്ടി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം. ട്രെക്കിഘ്, നീന്തൽ എന്നിവ പ്ലാനിലുണ്ടെങ്കിൽ സാക്ഷ്യപ്പെടുത്തിയ വിദഗ്ധരുടെ സാന്നിധ്യവും പ്രാദേശിക സുരക്ഷാ ക്ലിയറൻസും നിർബന്ധമാണ്.
യാത്രയെക്കുറിച്ചും സഞ്ചരിക്കുന്ന വഴികളെക്കുറിച്ചും പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി വിവരങ്ങൾ കൈമാറണം.
ഗസ്റ്റ് ലക്ചറർമാരുടെ മാത്രം മേൽനോട്ടത്തിൽ യാത്രകൾ സംഘടിപ്പിക്കാൻ പാടില്ല. കുറഞ്ഞത് ഒരു സ്ഥിരം അധ്യാപകനെങ്കിലും യാത്രയിൽ ഉണ്ടായിരിക്കണം. വിദ്യാർഥികൾക്കൊപ്പം പോകുന്ന അധ്യാപകരുടെ എണ്ണം നാലായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ടീമിൽ രണ്ട് വനിതാ അധ്യാപകരും ഒരു ഗ്രൂപ്പ്-ഡി ജീവനക്കാരനും നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഉത്തരമുണ്ട്.
Content Highlights: Selfies and reels are banned during government first-grade college study and excursion tours in Karnataka