റിസോർട്ടിൽ തങ്ങി കവർച്ചയ്ക്ക് ആസൂത്രണം; പൊളിച്ചടുക്കി പോലീസ്; 12 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍
അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍

പനമരം(വയനാട്): കവർച്ചാപദ്ധതി പൊളിച്ച് പന്ത്രണ്ടംഗസംഘത്തെ പിടികൂടി പോലീസ്. തൃശ്ശൂർ സ്വദേശികളായ കൈപ്പമംഗലം അടിപ്പറമ്പിൽ വീട്ടിൽ നിഖിൽനാഥ് (36), കിളിമാനൂർ മഞ്ഞമറ്റത്തിൽ വീട്ടിൽ സാബു വിൽസൺ (36), നാട്ടിക വളപ്പാട് പുതിയവീട്ടിൽ പി.എ. ആൻസ് (34), കൊട്ടംകുളം പെരിങ്ങാനം ദൈവത്തിൻമുകൾ വീട്ടിൽ റിനാസ് (25), കൊട്ടംകുളം പെരിങ്ങാനംതറയിൽ വീട്ടിൽ ലെജിൻ (43), പഴങ്കാവ് പനങ്ങാട് ചെന്നറ വീട്ടിൽ ധനേഷ് (34), പനങ്ങാട് എസ്എൻ പുരം കോവിൽപറമ്പിൽ വീട്ടിൽ സിജിൻദാസ് (38), എലതുരുത്ത് കാര്യാട്ടുകര പുഴങ്കര വീട്ടിൽ പി. ശ്രീധർ (36), ചാവക്കാട് വലിയകത്ത് വീട്ടിൽ വി.എസ്. സുഹാസ് (40), വെങ്ങിനശ്ശേരി വിധലയത്തിൽ വീട്ടിൽ ഗീവർഗീസ് (33), ഇരിഞ്ഞാലക്കുട മേപ്പുറത്തുവീട്ടിൽ ശിവപ്രസാദ് (29), പത്തനംതിട്ട കുട്ടൂർ രഞ്ജിത്ത് ഭവനിൽ പി.ആർ. രതീഷ് (42) എന്നിവരാണ് അറസ്റ്റിലായത്.

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറിഞ്ചേർമലയിലെ റെയിൻ വ്യൂ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരൊന്നിച്ച് കവർച്ച നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നതിനിടെയാണ് പിടിയിലായത്. കവർച്ച, വധശ്രമം, അടിപിടി, വഞ്ചന, മോഷണം എന്നിവയുൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലുൾപ്പെട്ടവരാണ് പിടിയിലായവരെല്ലാം. നിഖിൽനാഥ് 17-ഓളം കേസുകളിലും സാബു കൊലപാതകമുൾപ്പെടെ 16 കേസുകളിലും ശിവപ്രസാദ് ഒൻപത് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ഇവർ വാടകയ്‌ക്കെടുത്ത കാറിൽനിന്ന് ആറുജോടി വ്യാജ നമ്പർപ്‌ളേറ്റുകൾ, ചുറ്റികകൾ, വാഹനത്തിന്റെ ടൂൾസ് എന്നിവയും കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശപ്രകാരം കമ്പളക്കാട് ഇൻസ്‌പെക്ടർ എം.എ. സന്തോഷും സംഘവും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് ക്വട്ടേഷൻ സംഘത്തെ പിടികൂടിയത്. എസ്‌ഐ എൻ.വി. ഹരീഷ്‌കുമാർ, കമ്പളക്കാട് സ്റ്റേഷനിലെ ഡ്രൈവർ എസ്.ഐ. വിജയൻ, എഎസ്‌ഐ റോബർട്ട്, കല്പറ്റ സ്റ്റേഷനിലെ എസ്‌ഐ ഷാജഹാൻ, സിവിൽ പോലീസ് ഓഫീസർമാരായ രമേശ്, സിറാജ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Content Highlights: Police in Wayanad, Kerala, foiled a major robbery attempt, arresting a 12-member gang. The accused have multiple criminal cases including murder and fraud. Read more about this major crackdown.