വാളയാർ ആൾകൂട്ടക്കൊല: അറസ്റ്റിലായവരിൽ കോൺഗ്രസ് പ്രവർത്തകനും

പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായവരിൽ ഒരാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്. അട്ടപ്പുള്ളം സ്വദേശിയായ വിനോദ് ആണ് ആൾക്കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് കണ്ടെത്തി പിടിയിലായത്. ഇയാൾക്ക് പുറമെ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായതായും സൂചനകളുണ്ട്. വിനോദിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുമ്പോൾ, ഇയാൾ മുൻപ് സിപിഎം പ്രവർത്തകനായിരുന്നുവെന്നും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പാണ് പാർട്ടി മാറി കോൺഗ്രസിൽ ചേർന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കൊലപാതകം നടന്ന സമയത്ത് തന്നെ ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിരുന്നു. പിടിയിലായവർ ബിജെപി പ്രവർത്തകരാണെന്ന തരത്തിൽ കോൺഗ്രസും സിപിഎമ്മും ആദ്യം പ്രസ്താവനകൾ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ അറസ്റ്റിലായ അഞ്ചുപേരിൽ നാലുപേർ ബിജെപി പ്രവർത്തകരാണെന്ന റിപ്പോർട്ടുകളും വന്നിരുന്നു.
എന്നാൽ, നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്, മൂന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും ഈ ആൾക്കൂട്ടമർദ്ദനത്തിൽ പ്രതികളായിട്ടുണ്ട് എന്നാണ്. കേസിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപ്പട്ടികയിൽ ഇനിയും എട്ടുപേർ കൂടി ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു. ഒളിവിൽ പോയ ഇവർക്കായി പോലീസ് വലവിരിച്ചിരിക്കുകയാണ്. ഒളിവിലുള്ള പ്രതികളെ കീഴടക്കാൻ പ്രേരിപ്പിക്കുന്നതിനായി അവരുടെ ബന്ധുക്കളുടെ മേൽ പോലീസ് സമ്മർദ്ദം ചെലുത്തി വരികയാണ്.
Content Highlights: Special Branch confirms a Congress worker arrested in the Walayar mob killing case. Investigation reveals political links of accused. Read details.