വർക്കലയിൽ അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. കരുനിലക്കോട് കയർ ഫാക്ടറിക്ക് സമീപം ഐഎസ് ഭവനിൽ സരിതയെയാണ് ലഹരി ഉപയോഗിച്ചിരുന്ന യുവാവ് ആക്രമിച്ചത്. അക്രമം തടയാൻ എത്തിയ വീട്ടമ്മയുടെ പ്രായപൂർത്തിയാകാത്ത മകനെയും പ്രതി ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കരുനിലക്കോട് കയർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന അച്ചുവിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
സരിതയുടെ ഉടമസ്ഥതയിൽ പുതുതായി നിർമാണം നടക്കുന്ന വീട്ടിലേക്ക് പ്രതിയുടെ വീട്ടിൽ നിന്ന് താൽക്കാലിക വൈദ്യുതി കണക്ഷൻ നൽകുകയും അത് തന്നെ അറിയിച്ചില്ല എന്ന് കാട്ടി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
പ്രതി താബുക്ക് കഷണം കൊണ്ട് വീട്ടമ്മയുടെ തലയ്ക്ക് അടിക്കുകയും മുഖത്തും കഴുത്തിലും ഇടിച്ചും പരിക്കേൽപ്പിക്കുകയും ആയിരുന്നു.
ആക്രമണം തടയാൻ എത്തിയ 10 വയസ്സുള്ള മകനെയും മർദ്ദിച്ച അവശനാക്കി. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിയെത്തിയ നാട്ടുകാർ തടഞ്ഞു വെച്ചു. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് എത്തിയ വർക്കല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.