ലഹരി മാഫിയ തലവന് പൂട്ടിട്ട് പോലീസ്, കണ്ടെടുത്തത് 34 കോടിയുടെ ഹെറോയിൻ; കൂട്ടാളികളും അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

മുംബൈ: താനെയിൽ വൻ ലഹരിവേട്ട. ലഹരി മാഫിയ തലവൻ അംജദ് യൂസഫ് പത്താനിൽ നിന്ന് 34.18 കോടി രൂപ വിലവരുന്ന ഹെറോയിൻ പിടിച്ചെടുത്തു. അംജദ് യൂസഫ് പത്താന് പുറമെ നാലു കൂട്ടാളികളേയും പോലീസ് പിടികൂടിയിട്ടുണ്ട്. കസം അബ്ദുൾ സത്താർ വസായ്ക്കർ, കൃഷ്ണ നാഗപ്പ ഹലേമണി, ഗണേശൻ പുത്തുസാമി എന്ന ബുഡുസാമി ജംഗമർ, സദ്ദാം ഗഫൂർ ഷെയ്ഖ് എന്നിവരാണ് കേസിൽ പിടിയിലായ മറ്റ് പ്രതികൾ. ഇവർക്കെതിരേ സംഘടിത കുറ്റകൃത്യ നിരോധന നിയമം (മക്കോക്ക -MCOCA) ചുമത്തി.

സംഭവത്തിൽ അറസ്റ്റിലായ അംജദിനേയും കൂട്ടാളികളേയും സെപ്റ്റംബർ 17 വരെ കസ്റ്റഡിയിൽ വിട്ടു. പ്രതികളിൽ നിന്ന് 9.768 കിലോഗ്രാം ഉയർന്ന ഗുണനിലവാരമുള്ള ഹെറോയിനാണ് പോലീസ് പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 34.18 കോടി രൂപ വിലവരും. പരിശോധനയിൽ മൊബൈൽ ഫോണുകളും പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വൻകിട ലഹരി ശൃംഖലയുടെ പ്രധാന സൂത്രധാരൻ അംജദ് പത്താനാണെന്ന് പോലീസ് കണ്ടെത്തി.

അംജദ് പത്താനെതിരെ മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി കൊലപാതകം, കലാപശ്രമം, മയക്കുമരുന്ന് കടത്ത് ഉൾപ്പെടെ 20-ഓളം കേസുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്. 2020-ൽ കൊലപാതകക്കേസിലും 2025-ൽ മയക്കുമരുന്ന് കടത്തുകേസിലും ഇയാൾക്കെതിരെ പോലീസ് മക്കോക്ക ചുമത്തിയിരുന്നു. മറ്റ് പ്രതികളും നിരവധി എൻ.ഡി.പി.എസ്, മോഷണ കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.

Content Highlights: Thane police seized 9.768 kg of high-quality heroin worth Rs 34.18 crore., Drug mafia kingpin Amjad Yusuf Pathan and four accomplices were arrested., MCOCA invoked against the accused involved in interstate drug trafficking., Prime accused Amjad Pathan has over 20 criminal cases across multiple states.