പ്രതികളുടെ വീടുകളിൽ റെയ്ഡ്; ഷഹബാസിനെ മർദിച്ച് കൊല്ലാൻ ഉപയോഗിച്ച നഞ്ചക്കും നാല് ഫോണുകളും കണ്ടെത്തി

മരിച്ച ഷഹബാസ്, പ്രതികളായ വിദ്യാര്‍ഥികളുടെ വീട്ടില്‍ പോലീസ് റെയ്ഡിനെത്തിയപ്പോള്‍ | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍/ മാതൃഭൂമി
മരിച്ച ഷഹബാസ്, പ്രതികളായ വിദ്യാര്‍ഥികളുടെ വീട്ടില്‍ പോലീസ് റെയ്ഡിനെത്തിയപ്പോള്‍ | ഫോട്ടോ: അരുണ്‍ നിലമ്പൂര്‍/ മാതൃഭൂമി

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. വിദ്യാര്‍ഥികള്‍ ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈല്‍ ഫോണുകളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച പ്രതികളായ അഞ്ച് വിദ്യാര്‍ഥികളുടെ വീടുകളിലും അന്വേഷണസംഘം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് അക്രമണത്തിന് ഉപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. 

ആക്രമണം നടത്താന്‍ വാട്‌സാപ്പ് ഗ്രൂപ്പും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പും വിദ്യാര്‍ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയത്. ഈ ഫോണുകള്‍ പരിശോധിക്കുന്നതിലൂടെ എങ്ങനെയാണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്തത്, ആരെല്ലാം ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കെടുത്തു, മുതിര്‍ന്നവരുടെ സഹായം കിട്ടിയോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരും. തലയോട്ടിക്കേറ്റ മാരകമുറിവാണ് ഷഹബാസിന്റെ മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇത് ആയുധം ഉപയോഗിച്ചുള്ള മുറിവാണെന്നും കണ്ടെത്തിയിരുന്നു.

എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹബാസി(15)നെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ട്രിസ് ട്യൂഷന്‍ സെന്ററിലെ യാത്രയയപ്പ് പരിപാടിയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ഷഹബാസിന്റെ മരണത്തിനിടയാക്കിയ അക്രമങ്ങള്‍ നടന്നത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. വിദ്യാര്‍ഥികളും എളേറ്റില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിയായിരുന്നില്ലെങ്കിലും എളേറ്റില്‍ സ്‌കൂളിലെ സഹപാഠികള്‍ക്കൊപ്പം ഷഹബാസും വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഈ സംഘര്‍ഷത്തിലാണ് ഷഹബാസിന് ഗുരുതര പരിക്കേറ്റത്.

വ്യാഴാഴ്ച രാത്രിയോടെയാണ് ഷഹബാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ഷഹബാസിന് വെള്ളിയാഴ്ച രണ്ടുവട്ടം ഹൃദയാഘാതമുണ്ടായി. വെന്റിലേറ്റര്‍ സഹായത്തോടെ തുടര്‍ന്ന ഷഹബാസ് ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു.

തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. വലതു ചെവിയുടെ മുകളിലായി തലയോട്ടിയുമായി ചേരുന്ന ടെംപറല്‍ എല്ലിന് (temporal bone) കാര്യമായ പരിക്കേറ്റു. ഈ ഭാഗത്ത് രക്തം കട്ടപിടിച്ചു. തലയോട്ടി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. 

Content Highlights: thamarassery shahabas murder case: police raid in accused homes, seized weapon and mobile phones