മുൻ എംഎൽഎയുടെ വീട്ടിൽ നിന്ന് ചന്ദനമരം മോഷ്ടിച്ചു; മണിക്കൂറുകൾക്കുള്ളിൽ കള്ളനെ പൊക്കി പോലീസ്

• മോഷണംപോയ ചന്ദനമരത്തിന്റെ കുറ്റിയുടെ സമീപം കെ.കുഞ്ഞിരാമൻ, മോഷണസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം
• മോഷണംപോയ ചന്ദനമരത്തിന്റെ കുറ്റിയുടെ സമീപം കെ.കുഞ്ഞിരാമൻ, മോഷണസംഘത്തിന്റെ സി.സി.ടി.വി. ദൃശ്യം

കാസർകോഡ്: മുൻ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന്റെ വീട്ടു പറമ്പിൽ നിന്നും ചന്ദന മരം മോഷ്ടിച്ച രണ്ടു പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശി റശീദ്, കൊളവയൽ സ്വദേശി അബ്ദുള്ളയുമാണ് പിടിയിലായത്. രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. മോഷണം പോയ ചന്ദനത്തടി മോഷ്ടാക്കളുടെ വാടക വീട്ടിൽ നിന്നും ബേക്കൽ പോലീസ് കണ്ടെടുത്തു. 

പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തുനിന്നാണ്‌ 30 വർഷം പ്രായമുള്ള ചന്ദനമരം നാലുപേർ മുറിച്ചുകടത്തിയത്. വെള്ളിയാഴ്ച പുലർച്ചെ 3.50-നായിരുന്നു സംഭവം. ശക്തമായ മഴയായതിനാൽ മരംമുറിക്കുന്ന ശബ്ദം വീട്ടുകാർ കേട്ടില്ല. രാവിലെയാണ്‌ മോഷണവിവരം അറിഞ്ഞത്. ചന്ദനമരത്തിന്‌ ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന്‌ കെ.കുഞ്ഞിരാമൻ പറഞ്ഞു. ബേക്കൽ എസ്‌.ഐ. എം.രജനീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വീട്ടിലുള്ള സി.സി.ടി.വി.യിൽ പതിഞ്ഞ മോഷണസംഘത്തിന്റെ ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പുലർച്ചെ നാലുപേർ വാളും അനുബന്ധ ആയുധങ്ങളുമായി വീട്ടിനുമുന്നിലൂടെ നടന്നുവരുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. നാലുവർഷം മുൻപും വീട്ടുപറമ്പിൽനിന്ന്‌ ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പോലീസിനും വനംവകുപ്പിനും പരാതി നൽകിയിരുന്നു.

Content Highlights: sandalwood stolen from former mla home