വിഴിഞ്ഞത്ത് വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഒഡിഷ സ്വദേശി പിടിയില്‍

പ്രതി രമേശ് ഷിക്കാക്കെ | Photo: special arrangement
പ്രതി രമേശ് ഷിക്കാക്കെ | Photo: special arrangement

വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിന് കഞ്ചാവ് മൊത്തത്തില്‍ എത്തിച്ചുനല്‍കുന്നയാളെ അറസ്റ്റുചെയ്തു. ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന് പ്രതിയെ വിഴിഞ്ഞം പോലീസിനായിരുന്നു കൈമാറിയിരുന്നത്. റിമാന്‍ഡിലായിരുന്ന രാജുവിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴായിരുന്നു ഒഡീഷ സ്വദേശിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. വിഴിഞ്ഞം എസ്.ഐ. ദിനേശ്, എ.എസ്.ഐ. വിജയകുമാര്‍, എസ്.സി.പിഒ. വിനയകുമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം ഒഡീഷയിലെത്തി അവിടത്തെ പോലീസിന്റെ സഹായത്തോടെ മൊത്തവില്‍പ്പനക്കാരനായ രമേശ് ഷിക്കാക്കെയെ അറസ്റ്റുചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ വിഴിഞ്ഞത്ത് എത്തിച്ചത്.

രാജുവിനൊപ്പം വിഴിഞ്ഞം സ്വദേശികളായ ചൗക്ക സലീം, വിഴിഞ്ഞം തെരുവ് മൈത്രി മന്‍സില്‍ നിസാമുദീന്‍ എന്നിവരുമാണ് ഒഡിഷയില്‍ കഞ്ചാവ് വാങ്ങിയത്. തുടര്‍ന്ന് തിരികെ നാട്ടിലേക്ക് തീവണ്ടിയിലെത്തിയശേഷം തമിഴ്നാട് തിരുനെല്‍വേലിയില്‍ ഇറങ്ങി. അവിടെ നിന്ന്  ബസുകളില്‍ കയറിയായിരുന്നു നാട്ടിലെത്തിയത്. രാജുവിനെ വിഴിഞ്ഞത്തുവെച്ചും നിസാമുദീനെ ബാലരാമപുരത്തുവെച്ചുമാണ് ഡാന്‍സാഫ് ടീം കഞ്ചാവുമായി അന്ന്  പിടികൂടിയത്. ഈ സംഘത്തിലെ ഒളിവിലായിരുന്ന സലീമിനെ വ്യാഴാഴ്ചയുമാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ഇവരെ വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Content Highlights: Police arrest Odisha native for supplying cannabis to dealers in Vizhinjam