'പകുതിവിലയ്ക്ക് ലാപ്ടോപ്, 21,000 രൂപ തട്ടി'; യുവതിയുടെ പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരെ കേസ്

പെരിന്തല്‍മണ്ണ: പകുതിവിലയ്ക്ക് സ്‌കൂട്ടറുകളും വീട്ടുപകരണങ്ങളും വാഗ്ദാനംചെയ്ത് പണംതട്ടിയ സംഭവവുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എയ്‌ക്കെതിരെ കേസെടുത്ത് പെരിന്തല്‍മണ്ണ പോലീസ്. വഞ്ചനാ കുറ്റത്തിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് എം.എല്‍.എയ്‌ക്കെതിരെ കേസ്. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
നജീബ് കാന്തപുരം എം.എല്‍.എയും മറ്റൊരാളും ചേര്‍ന്ന് വിലയുടെ 50% മാത്രം നല്‍കിയാല്‍ ലാപ്‌ടോപ് തരാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. വാട്‌സാപ്പിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും നേരിട്ടും പറഞ്ഞ് വിശ്വസിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ എം.എല്‍.എ. ഓഫീസില്‍ വെച്ച് 21,000 രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു.
40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ് നല്‍കിയില്ലെന്നും പണം തിരികെ നല്‍കിയില്ലെന്നുമാണ് അനുപമയുടെ പരാതി. ഈ പരാതിയിലാണ് പെരിന്തല്‍മണ്ണ പോലീസ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 318 (4) , 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Content Highlights: Case against MLA Najeeb Kanthapuram for cheating