ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരിയടക്കം 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി; റിമാൻഡ് ചെയ്യാൻ ഉത്തരവ്

#ന്യൂസ് ഡെസ്ക്
പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരി, കൊല്ലപ്പെട്ട ഷുഹൈബ് | ഫയല്‍ചിത്രം
പ്രതികളിലൊരാളായ ആകാശ് തില്ലങ്കേരി, കൊല്ലപ്പെട്ട ഷുഹൈബ് | ഫയല്‍ചിത്രം

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി(മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

കോളിളക്കം സൃഷ്ടിച്ച മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിചാരണ ആരംഭിച്ചത്. കേസിൽ ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയാക്കി. എന്നാൽ, രണ്ടാം സാക്ഷിയുടെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകരിൽനിന്ന് നാടകീയ നീക്കങ്ങളുണ്ടായി. ഒന്നാം സാക്ഷിയുടെ വിചാരണ പൂർത്തിയാക്കിയത് ശരിയായ രീതിയിൽ അല്ലെന്ന് പ്രതിഭാഗം പരാതി നൽകി. കോടതി ഈ പരാതി തള്ളി. പിന്നാലെ സാക്ഷികളുടെ ക്രോസ് വിസ്താരത്തിൽനിന്ന് പ്രതിഭാഗം വിട്ടുനിന്നു. കോടതിമാറ്റത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനാൽ വിചാരണയുമായി സഹകരിക്കുന്നില്ലെന്നും നിലപാടറിയിച്ചു. ഇതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. പ്രതിഭാഗത്തിന്റേത് കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമെന്ന് വിലയിരുത്തിയ കോടതി, തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കോടതി ഉത്തരവിട്ടതോടെ പ്രതികളെ അറസ്റ്റ്‌ചെയ്ത് റിമാൻഡ്‌ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

2018 ഫെബ്രുവരി 12-നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം രാത്രി ചായക്കടയിൽ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ. അസ്‌കർ (34), മുട്ടിൽവീട്ടിൽ കെ. അഖിൽ (30), പുതിയപുരയിൽ പി.പി. അൻവർ സാദത്ത് (30), നിലാവിൽ സി. നിജിൽ (30), പി.കെ. അഭിനാഷ് (32), എ. ജിതിൻ (30), സാജ് നിവാസിൽ കെ. സഞ്ജയ് (31), രജത് നിവാസിൽ കെ. രജത്ത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ.പി. പ്രശാന്ത് (52), എ.പി. സനീഷ് (35), മുട്ടിൽ എ.കെ. സുബിൻ (34), കേളോത്ത് വി. പ്രജിത്ത് (33) എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരെ പിന്നീട് സി.പി.എം. പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.

രാഷ്ട്രീയവിവാദമായ കേസ്

ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടെങ്കിലും എൽ.ഡി.എഫ്. സർക്കാർ ഡിവിഷൻ ബെഞ്ചിനെയും സുപ്രീം കോടതിയെയും സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങിയിരുന്നു. കുറ്റപത്രം നൽകിയതിനാൽ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് ഒടുവിൽ ഹൈക്കോടതി തീർപ്പിലെത്തി.

തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെ സ്വന്തം ചെലവിൽ അഭിഭാഷകനെ വെക്കാൻ ഷുഹൈബിന്റെ കുടുംബം അനുമതി തേടി. സർക്കാർ അനുമതി നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. ആറാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. കുടുംബം വീണ്ടും ഹൈക്കോടതിയിലെത്തി കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങിയതോടെയാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്.

കുടുംബം നിർദേശിച്ച അഡ്വ. കെ.പദ്മനാഭനാണ് പബ്ലിക് പ്രോസിക്യൂട്ടർ. അഭിഭാഷകന്റെ ചെലവ് വഹിക്കുമെന്ന് കെ.പി.സി.സി.യും അറിയിച്ചിരുന്നു.

Content Highlights: Thalassery Additional District Court cancelled the bail of 17 accused in the Shuhaib murder case., The court ordered the immediate remand of the accused to judicial custody., The decision followed the defense team's attempt to delay the trial process., The case pertains to the 2018 murder of Youth Congress leader S.P. Shuhaib., Special Public Prosecutor Adv. K. Padmanabhan is leading the case for the prosecution.