വയോധികനെ കാറിടിപ്പിച്ചു, നിര്‍ത്താതെപോയി; പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികനെ കാര്‍ ഇടിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കേസില്‍ പാറശ്ശാല സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. സിഐ അനില്‍കുമാര്‍ ഓടിച്ച കാറിടിച്ച് കിളിമാനൂര്‍ സ്വദേശി രാജന്‍ ആണ് മരിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് സിഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചിരിക്കുന്നത്.
കിളിമാനൂരില്‍ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം നടന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കേസില്‍ അറസ്റ്റിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രം ചുമത്തിയിട്ടുള്ളൂ എന്നത് കൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കാതിരുന്നത് എന്നാണ് സൂചന.
പാറശ്ശാല എസ്എച്ച്ഒ ആണ് സിഐ അനില്‍കുമാര്‍. രാജനെ ഇടിച്ച ശേഷം അനില്‍കുമാര്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് കിളിമാനൂര്‍ പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് സിഐയുടെ വാഹനമാണ് ഇതെന്ന് കണ്ടെത്തിയത്. സംഭവസമയം അദ്ദേഹം തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പോലീസ് അനില്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അന്വേഷണവിധേയമായി അനില്‍കുമാറിനെ നിലവിൽ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എഫ്‌ഐആര്‍ അടക്കമുള്ള കേസിന്റെ വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം.
അഞ്ചുവര്‍ഷംവരെ തടവ് ലഭിക്കാവുന്നതും, പിഴ ഈടാക്കാവുന്നതുമായ കുറ്റമാണ് അനില്‍കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്.
Content Highlights: police officers pre arrest bail plea was rejected in hit and run case where a senior citizen died