ബൊഗയ്ൻവില്ല പൂക്കളാൽ നിറഞ്ഞ വീട്; പക്ഷേ അടിമുടി ദുരൂഹത, ഷേർളി പറഞ്ഞിരുന്നത് ജോബ് സഹോദരനാണെന്ന്

#ന്യൂസ് ഡെസ്‌ക്
ഷേര്‍ളി മാത്യു, ജോബ് സക്കറിയ
ഷേര്‍ളി മാത്യു, ജോബ് സക്കറിയ

കാഞ്ഞിരപ്പള്ളി: ബൊഗയ്ൻവില്ല പൂക്കളാൽ നിറഞ്ഞ വീടും മുറ്റവും, പുറമേ മനോഹരിതമായിരുന്നെങ്കിലും കുളപ്പുറം ഹൗസിങ് കോളനിയിലെ ഈ വീടിനുള്ളിൽ അത്ര ശാന്തമല്ലായിരുന്നു കാര്യങ്ങൾ. കൊല്ലപ്പെട്ട ഷേർളി മാത്യു കഴിഞ്ഞ മേയിലാണ് ഇവിടെ താമസത്തിനായി എത്തിയത്. വീട് നിർമാണസമയംമുതൽ എന്നും എത്താറുള്ള ഷേർളി പ്രദേശവാസികളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു. എന്നാൽ, പലരോടും പറഞ്ഞിരുന്നത് പല കഥകൾ. കൊലപാതകത്തിന് ശേഷം ഷേർളിയുടെ യഥാർഥ കഥകൾ പോലീസ് പറഞ്ഞ് അറിയുമ്പോഴാണ് നാട്ടുകാർപോലും സത്യം അറിയുന്നത്.

ഭർത്താവ് വിദേശത്താണെന്നും മരിച്ചുപോയെന്നുമുള്ള കഥകൾ പറഞ്ഞ് അയൽവാസികളെ വിശ്വസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ജോബ് സഹോദരനാണെന്നാണ് പറഞ്ഞിരുന്നത്. ഇയാൾ ഇടയ്ക്ക് വീട്ടിൽ വരുകയും മടങ്ങിപ്പോകുകയും ചെയ്യുന്നത് കാണുന്നതിനാൽ നാട്ടുകാരും അത് വിശ്വസിച്ചു. കാറിൽ ചിരിച്ച മുഖവുമായി പോകുകയും വരുകയും ചെയ്യുന്ന നല്ല അയൽക്കാരി ഷേർളിയെ മാത്രമാണ് നാട്ടുകാർക്ക് പരിചയം. പൂച്ചെടി പരിപാലനവും മൃഗസ്‌നേഹവുമുള്ള ഷേർളിയെ പ്രദേശവാസികളും സംശയിച്ചില്ല.

ജോബും ഷേർളിയും ചേർന്നാണ് ചെടികളും ഫലവൃക്ഷങ്ങളും വീട്ടുമുറ്റത്തും വീടിന്റെ മുകളിലുമായി നട്ടുവളർത്തിയതെന്ന് അയൽവാസികൾ പറയുന്നു. ഞായറാഴ്ച രാത്രി പോലീസ് ഷേർളിയുടെ വീട്ടിലെത്തുമ്പോഴാണ് നാട്ടുകാരും വിവരം അറിയുന്നത്. പ്രദേശവാസി ജെയിംസ് ജോസഫാണ് പോലീസിനൊപ്പം വീടിനുള്ളിൽ പരിശോധനയ്ക്കായി കയറിയത്. രാത്രിയായതിനാൽ വീട് സീൽ വെച്ച് കാവൽ ഏർപ്പെടുത്തി പോലീസ് മടങ്ങിയതോടെ ദുരൂഹതകൾ നീങ്ങാൻ ഒരു രാത്രികൂടി വേണ്ടിവന്നു. സത്യം പുറത്തറിഞ്ഞതോടെ പ്രദേശവാസികളും നടുങ്ങി. ഒരു മതിലിനപ്പുറത്തെ വീട്ടിൽ യാതൊരു സംശങ്ങൾക്കും ഇടവരുത്താതെ കൊലപാതകം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും.

Content Highlights: A house filled with bougainvillea hides a dark secret in Kanjirappally. Discover the truth behind Shirley`s murder and the man claiming to be her brother.