മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി; അമ്മയുടെ കാമുകൻ തലതകർത്ത് രക്തം ശേഖരിച്ചു, ക്രൂരത

റാഞ്ചി: മകന്റെ അസുഖത്തിനും കുടുംബപ്രശ്‌നങ്ങൾക്കും പരിഹാരമായി മകളെ നരബലി നൽകിയ അമ്മ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഹസരിബാഗിലാണ് 13 വയസ്സുകാരിയെ നരബലി നൽകിയ സംഭവത്തിൽ 35-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്‌ചെയ്തത്. അമ്മയുടെ കാമുകനായ ഭീം റാം(40) മന്ത്രവാദിനിയായ ശാന്തി ദേവി(55) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
മാർച്ച് 24-നാണ് പ്രതികളായ മൂവരും ചേർന്ന് നരബലിയുടെ ഭാഗമായി 13 വയസ്സുകാരിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയും മന്ത്രവാദിനിയായ ശാന്തി ദേവിയും തമ്മിൽ കഴിഞ്ഞ മൂന്നുമാസമായി പരിചയമുണ്ട്. 35-കാരിയുടെ മകന്റെ അസുഖം മാറാനും കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരവുമായാണ് മന്ത്രവാദിനി ഒരു പെൺകുട്ടിയെ ബലിനൽകാൻ ആവശ്യപ്പെട്ടത്. കന്യകയായ പെൺകുട്ടിയാകണമെന്നും ഇവർ പറഞ്ഞിരുന്നു. തുടർന്ന് മന്ത്രവാദിനി തന്നെയാണ് 35-കാരിയുടെ മകളെ നരബലി നൽകാൻ നിർബന്ധിച്ചത്. ഇതോടെ 35-കാരിയും സമ്മതം മൂളി.
മാർച്ച് 24-ന് രാത്രിയാണ് ആഭിചാരക്രിയകളും നരബലിയുമെല്ലാം അരങ്ങേറിയതെന്നാണ് പോലീസ് പറയുന്നത്. അമ്മയും കാമുകനും കൂടി പൂജയ്‌ക്കെന്ന പേരിലാണ് 13 വയസ്സുകാരിയെ മന്ത്രവാദിനിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. വീട്ടിൽവെച്ച് ചില പൂജകൾ നടത്തിയശേഷം പ്രതികൾ പെൺകുട്ടിയെ സമീപത്തെ മുളങ്കൂട്ടത്തിനുള്ളിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ഭീംറാം ആണ് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഈ സമയം അമ്മ കാലുകൾ പിടിച്ചുവെച്ച് സഹായിച്ചു. പിന്നാലെ മന്ത്രവാദിനി പെൺകുട്ടിയുടെ സ്വകാര്യഭാഗത്തിനുള്ളിലേക്ക് വടി കയറ്റി. ഭീംറാം പെൺകുട്ടിയുടെ തല തകർത്ത് രക്തം ശേഖരിച്ചു. തുടർന്ന് മറ്റുചില ആഭിചാരക്രിയകളും അരങ്ങേറി. ഇതിനുശേഷം പ്രതികൾ മൃതദേഹം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് നാട്ടുകാർ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മ തന്നെയാണ് കേസിലെ മുഖ്യപ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.
Content Highlights: 13-year-old girl murdered in Hazaribagh as a human sacrifice ritual., Mother, lover, and occult practitioner arrested by Jharkhand police, The crime was allegedly committed to resolve family issues and the son's illness., Legal proceedings initiated under strict criminal statutes.