പെരിന്തൽമണ്ണയിൽ വൻകവർച്ച; ജ്വല്ലറി ഉടമയെ അപകടത്തിൽപ്പെടുത്തി മൂന്നരക്കിലോ സ്വർണം കവർന്നു

പരിക്കേറ്റ ഷാനവാസ്, ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ | Photo: Mathrubhumi News
പരിക്കേറ്റ ഷാനവാസ്, ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ | Photo: Mathrubhumi News

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചക്കിരയായത്.

പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയേറ്ററിന് സമീപം രാത്രി 8.45-നാണ് സംഭവം. പതിവുപോലെ ജൂവലറി അടച്ചശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന . കാറിൽ ഇരുവരെയും പിന്തുടർന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവിൽ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റിൽ സ്കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ സ്കൂട്ടർ മറിഞ്ഞു. കാറിലുണ്ടായിരുന്നവർ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറിൽത്തന്നെ കടന്നു. കാറിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല.

പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പെരിന്തൽമണ്ണ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ഊട്ടി റോഡിലെ കെ.എം. ജൂവലറി ബിൽഡിങ് ഓടിട്ട കെട്ടിടത്തിലായതിനാൽ ആഭരണണങ്ങൾ കടയിൽ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്ടപ്പെട്ട സ്വർണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും.

Content Highlights: gold stolen after jewelry shop owners were were knocked off their scooter.