അഞ്ചര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ

അറസ്റ്റിലായവർ
അറസ്റ്റിലായവർ

കൊച്ചി:വില്പനയ്ക്ക് എത്തിച്ച അഞ്ചര കിലോ കഞ്ചാവുമായി രണ്ട് അതിഥി  തൊഴിലാളികൾ പിടിയിൽ. മൂന്നു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ബപ്പറാജ് ഇസ്ലാം (28), പശ്ചിമ ബംഗാൾ മുർഷിദാബാദ് സർക്കാർപറ സ്വദേശി മൈമോൻ മണ്ഡൽ (28) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ  ഭാഗമായി ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. തൃക്കളത്തൂർ പള്ളിത്താഴത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് മൂന്ന് കിലോ കഞ്ചാവ് പിടികൂടിയത്. മൂവാറ്റുപുഴ ഹോസ്റ്റൽ ജംഗ്ഷൻ ഭാഗത്ത്  വിൽപ്പനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് രണ്ടര കിലോ കഞ്ചാവ് പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്ത് ലഹരി വസ്തുക്കൾ വിൽക്കുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽനിന്ന് മയക്കുമരുന്ന്  വാങ്ങുന്നവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ഡിവൈഎസ് പി പി.എം. ബൈജുവിൻ്റെ മേൽനോട്ടത്തിലാണ് കഞ്ചാവ് കടത്തിയവരെ പിടികൂടിയത്. പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിൽ എസ്ഐമാരായ  സുമിത എസ് എൻ, രാജേഷ് കെ.കെ, സത്യൻ. പി. ബി, ജയകുമാർ പി സി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മീരാൻ. സി. കെ, ജമാൽ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, സലീം, അനസ് കെ എ, ധനേഷ് ബി നായർ,സൂരജ് കുമാർ, ഫൈസൽ എം കെ, മഹേഷ്‌ കുമാർ സിപിഓമാരായ സന്ദീപ് ബാബു, ഹാരിസ് കെ എച്,രഞ്ജിത് രാജൻ, ജിജു, ഷാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Content Highlights: Police arrest migrant worker with 5.30 kg ganja, Muvattupuzha