പ്രശാന്തിനെ കൈവിട്ട് നേതാക്കൾ, രാഷ്ട്രീയ പ്രേരിതമെന്ന വാദം തള്ളി CPM; കരുതലോടെ നീങ്ങാൻ പാർട്ടി

#ന്യൂസ് ഡെസ്ക്
പി.എസ്. പ്രശാന്ത് | ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപം
പി.എസ്. പ്രശാന്ത് | ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം തള്ളി സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അതീവ ജാഗ്രതയോടെ നീങ്ങാനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം.

പ്രശാന്തിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം മുതിർന്ന നേതാവ് ഇ.പി. ജയരാജൻ തള്ളിക്കളഞ്ഞു. സമാനമായ നിലപാട് തന്നെയാണ് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന വി.എൻ. വാസവനും സ്വീകരിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ സൂക്ഷിച്ച് നീങ്ങിയില്ലെങ്കിൽ പാർട്ടിക്ക് വലിയ രീതിയിലുള്ള രാഷ്ട്രീയ ആഘാതം ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

മുൻപ് എ. പത്മകുമാർ അറസ്റ്റിലായ സമയത്ത് പാർട്ടി കൃത്യമായ നടപടി സ്വീകരിക്കാതിരുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിക്ക് കാരണമായതായി സിപിഎം വിലയിരുത്തുന്നുണ്ട്. പത്മകുമാറിന്റെ വിഷയത്തിൽ അന്ന് വ്യക്തമായ നിലപാട് എടുത്തിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതം ഇത്രത്തോളം വർധിക്കില്ലായിരുന്നു എന്നാണ് പാർട്ടി കമ്മിറ്റികളിലെ പൊതുവായ വികാരം.

ഈ പശ്ചാത്തലത്തിലാണ് പ്രശാന്തിന്റെ അറസ്റ്റിൽ രാഷ്ട്രീയ പ്രേരിതം എന്ന വാദം ഏറ്റുപിടിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്ക് സിപിഎം നേതാവ് എം.എ. ബേബി തയ്യാറായിട്ടില്ല.

സൂക്ഷിച്ചും കണ്ടും മാത്രം ഈ വിഷയത്തിൽ മുന്നോട്ട് പോയാൽ മതിയെന്ന നിലപാടിലാണ് പാർട്ടി നാതൃത്വം. ഇന്ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ചയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Content Highlights: CPM rejects allegations of political vendetta regarding P.S. Prashanth's arrest. Party leadership adopts a cautious approach to avoid political fallout. Lessons learned from the A. Padmakumar case influenced current decision-making. State committee to discuss the implications of the arrest on party image.