റീല്‍സ് എടുക്കുന്നതില്‍ തര്‍ക്കം: മാനവീയം വീഥിയില്‍ യുവാവിന് വെട്ടേറ്റു, സ്ത്രീയടക്കം പിടിയില്‍

തിരുവനന്തപുരം: മാനവിയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. ചെമ്പഴന്തി സ്വദേശി ധനുകൃഷ്ണന്റെ കഴുത്തിലാണ് പരിക്കേറ്റത്. റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഇടപഴഞ്ഞി എസ്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മാനവീയം വീഥിയിൽവച്ച് പൂജപ്പുര സ്വദേശി ഷമീർ, അഖിൽ, ദീക്ഷിത എന്നിവർ ധനു കൃഷ്ണൻ, നിതിൻ, പൂജ എന്നിവരുമായി വഴക്കുണ്ടായി. ഇതിനിടെ ഷമീർ കൈവശംവച്ചിരുന്ന വെട്ടുകത്തി കൊണ്ട് ധനു കൃഷ്ണൻ്റെ കഴുത്തിൽ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഷമീറിനെയും ദീക്ഷിതയേയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവർക്കൊപ്പമുണ്ടായിരുന്ന അഖിൽ ഓടി രക്ഷപ്പെട്ടു.
ഒരുമാസത്തിനിടെ മാനവീയം വീഥിയിൽ നടക്കുന്ന ഏഴാമത്തെ സംഘർഷമാണിത്.ഏപ്രിൽ ആറിന് നടന്ന സംഘർഷമായിരുന്നു ഒടുവിലത്തേത്. പുലർച്ചെ കലാപരിപടികൾ നടക്കുന്നതിനിടെയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്. മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി മാനവിയം വീഥിയെ മാറ്റാൻ നഗരസഭയും സർക്കാരും ശ്രമിക്കുന്നതിനിടെയാണ് അനിഷ്ടസംഭവങ്ങൾ തുടർക്കഥയാകുന്നത്.
Content Highlights: clash again on manaveeyam veedhi