പോലീസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവിൽ മലയാളികളുടെ 20 ലക്ഷം കവർന്നു, പോലീസിനും പങ്കെന്ന് സൂചന

ബെംഗളൂരു: ബെംഗളൂരുവിലെ മടിവാളയിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്നതായി പരാതി. പോലീസ് ജീപ്പിലെത്തിയ രണ്ടംഗ സംഘമാണ് കവർച്ച നടത്തിയത്. പോലീസിന്റെ തിരിച്ചറിയൽ കാർഡ് കാണിച്ചാണ് ഇവർ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. മഡിവാളയിലെ ഒരു ഹോട്ടലിൽ വെച്ചായിരുന്നു സംഭവം.
മഡിവാള ഇൻസ്പെക്ടർ അയച്ചതാണെന്ന് പറഞ്ഞ് എത്തിയ രണ്ട് പേർ യുവാക്കളുമായി സംസാരിക്കുകയും തുടർന്ന് ഇവരെ ഭീഷണിപ്പെടുത്തി പണം കവരുകയുമായിരുന്നു. അക്രമിസംഘം എത്തിയ വാഹനത്തിൻ്റെ ചിത്രങ്ങൾ യുവാക്കൾ ഫോണിൽ പകർത്തിയിരുന്നു. സംഭവത്തിൽ മടിവാള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരു ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക വിവരം. ആരോപണവിധേയനായ ഇൻസ്പെക്ടറുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
യുവാക്കളുടെ കൈവശം ഇത്രയും തുക എങ്ങനെ വന്നുവെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പരാതിക്കാരുടെ വിവരങ്ങൾ പോലീസ് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Content Highlights: Two suspects posed as police officers to extort ₹20 lakh from Malayali youths in Madiwala., The incident was captured on mobile video, serving as crucial evidence., City Police Commissioner has promised strict action against the culprits., Police are currently investigating the source of the funds and the identity of the suspects., A high-level investigation is underway led by the DCP.