പ്രായപൂർത്തിയായില്ലെന്ന് പ്രതി,ആയെന്ന് 'ബോൺ ഓസിഫിക്കേഷൻ' ടെസ്റ്റ്; ബാബ സിദ്ദിഖി വധക്കേസിൽ ട്വിസ്റ്റ്

മുംബൈ: മഹാരാഷ്ട്രാ മുന്‍മന്ത്രിയും എന്‍.സി.പി. അജിത് പവാര്‍ പക്ഷ നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പിടിയിലായ ധര്‍മരാജ് കശ്യപ് പ്രായപൂര്‍ത്തിയായ ആളെന്ന് തെളിയിക്കുന്ന പരിശോധന ഫലം പുറത്ത്. കോടതിയില്‍ ഹാജരാക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ധര്‍മരാജ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. അസ്ഥി സംയോജനത്തിന്റെ അളവ് വിശകലനം ചെയ്ത് ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്ന മെഡിക്കല്‍ നടപടിക്രമമാണ് ഓസിഫിക്കേഷന്‍ ടെസ്റ്റ്.
തനിക്ക് 17 വയസ്സുമാത്രമേയുള്ളൂ എന്നായിരുന്നു ധര്‍മരാജിന്റെ വാദം. എന്നാല്‍ ഇയാളുടെ ആധാര്‍ കാര്‍ഡ് പോലീസ് കണ്ടെടുക്കുകയും അതിലൂടെ ധര്‍മരാജ് 2003-ലാണ് ജനിച്ചതെന്നും 21 വയസ്സായി എന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ആധാര്‍ കാര്‍ഡില്‍ ഫോട്ടോ കശ്യപിന്റേത് തന്നെ ആയിരുന്നുവെങ്കിലും മറ്റൊരു പേരാണുണ്ടായിരുന്നത്. ഇയാളുടെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ രേഖകളോ കണ്ടെത്താനുമായില്ല. ഇതോടെ ആശങ്കകളൊഴിവാക്കാന്‍ കോടതി പരിശോധന നടത്താന്‍ ഉത്തരവിടുകയായിരുന്നു.
ആക്രികച്ചവടത്തിന് പോകുന്നു എന്ന് പറഞ്ഞാണ് മകൻ രണ്ടു മാസം മുൻപ് വീട് വിട്ടതെന്ന് ഇയാളുടെ അമ്മ പറയുന്നു. സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ധര്‍മരാജ്, ഗുര്‍മൈല്‍ ബാല്‍ജിത്ത് സിങ് എന്നിവരയൊണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ സിദ്ദിഖിക്ക് നേരെ വെടിയുതിര്‍ത്ത ശിവ കുമാര്‍ എന്നയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി.
ബാന്ദ്ര ഈസ്റ്റിലെ നിർമൽ നഗറിലെ സിദ്ദിഖിയുടെ മകന്റെ ഓഫീസിന് സമീപത്ത് വെച്ചാണ് രാത്രി 9.30 ഓടെ സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിന് വെടിയേറ്റ സിദ്ദിഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെ കൊലപാതകത്തിന്റ ഉത്തരവാദിത്വമേറ്റെടുത്ത് സംഘം രംഗത്തെത്തുകയും ചെയ്തു.
Content Highlights: baba siddique murder accused dharmaraj kashyap minor bone ossification test