എംജി മോട്ടോഴ്‌സിലെ ചൈനീസ് പിടി അയയുന്നു; ഏറ്റവും വലിയ ഓഹരി ഉടമയായി ജെഎസ്ഡബ്ല്യു

ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ഉടമകളും ചൈനീസ് വാഹന നിർമാതാക്കളുമായ സായിക് (എസ്എഐസി) മോട്ടോഴ്‌സ് വീണ്ടും എംജിയുടെ ഓഹരികൾ വിൽക്കുന്നു. നിലവിൽ എംജിയുടെ ഓഹരി ഉടമകളായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തന്നെയാണ് ഓഹരികൾ വാങ്ങുന്നത്. 10 ശതമാനത്തിന്റെ ഓഹരിയാണ് സായിക് മോട്ടോഴ്‌സിൽനിന്നു വീണ്ടും ജെഎസ്ഡബ്ല്യു ഏറ്റെടുക്കുന്നത്.
പുതിയ വാങ്ങലിലൂടെ എംജി മോട്ടോഴ്‌സിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായി ജെഎസ്ഡബ്ല്യു മാറുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള നിക്ഷേപക നിയന്ത്രണങ്ങളെ തുടർന്ന് സായിക് മോട്ടോഴ്‌സിന് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും മൂലധാന സമാഹരണത്തിനും പ്രതിസന്ധി നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രാദേശിക വാഹന നിർമാതാക്കളുമായുള്ള സഹകരണം തേടുന്നത്.
രണ്ട് വർഷങ്ങൾക്ക് മുമ്പാണ് എംജി മോട്ടോഴ്‌സിന്റെ 35 ശതമാനം ഓഹരി ജെഎസ്ഡബ്ല്യു സ്വന്തമാക്കിയത്. 1.2 ബില്ല്യൺ ഡോളറായിരുന്നു ഈ ഓഹരികളുടെ മൂല്യം. എംജി മോട്ടോഴ്‌സിൽ സായിക് മോട്ടോഴ്‌സിന്റെ പങ്കാളിത്തം കുറച്ചുകൊണ്ടുവരികയും പ്രദേശിക വാഹന നിർമാതാക്കളുടെ പങ്കാളിത്തം കൂടുതലായി ഉറപ്പാക്കുകയും ചെയ്യുകയെന്ന നീക്കമാണ് ഇപ്പോൾ വാഹന നിർമാതാക്കൾ സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പുതിയ കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ് മോഡലുകൾ തുടങ്ങിയവ വികസിപ്പിക്കുന്നതിനായി സായിക് മോട്ടോഴ്‌സ് 63 മില്ല്യൺ ഡോളർ ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സിൽ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ കാറുകൾ പുറത്തിറക്കുന്നതിനായി 418 മില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് നടത്തുന്നത്.
Content Highlights: JSW Group acquires an additional 10% stake in MG Motor India from SAIC., The move makes JSW the largest shareholder in the Indian entity., Strategic shift to comply with local investment regulations., JSW MG Motor plans a $418 million investment for new vehicle launches., SAIC to contribute $63 million for EV and hybrid technology development.