നിലച്ചുപോയ ആചാരം പുനരാരംഭിച്ച് പടയണിവെട്ടം ക്ഷേത്രം

ഒരു ജോടി നന്ദികേശൻമാരെ പരബ്രഹ്മത്തിനു കാണിക്കവെച്ചു
ഓച്ചിറ : അരനൂറ്റാണ്ടിനുമുൻപ് നിലച്ചുപോയ പാരമ്പര്യ ആചാരം പുനരാരംഭിച്ച് വള്ളിക്കുന്നം പടയണിവെട്ടം ദേവീക്ഷേത്രം. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ 28-ാംഓണ കെട്ടുത്സത്തിനു മുന്നോടിയായി വള്ളിക്കുന്നം പടയണിവെട്ടം ദേവീക്ഷേത്രത്തിൽനിന്ന് ഒരു ജോഡികെട്ടുകാളകളെ പടനിലത്തേക്ക് എഴുന്നള്ളിക്കുന്ന ആചാരം നിലനിന്നിരുന്നു. കാലാന്തരത്തിൽ നിലച്ചുപോയ ആചാരം വ്യാഴാഴ്ച പുനരാരംഭിക്കുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഓച്ചിറയിൽനിന്ന് ഉരുൾച്ചയെയും കാളയെയും പടയണിവെട്ടം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയും തുടർന്ന് അവിടെ ക്ഷേത്രത്തിൽ ഒരുക്കിയ ഒരു ജോടി കെട്ടുകാളയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരപ്രമാണിമാരുടെ നേതൃത്വത്തിൽ പരബ്രഹ്മസന്നിധിയിൽ എത്തിക്കുകയും ചെയ്തു.
ഓച്ചിറ ക്ഷേത്രത്തിൽ ആറുമണിയോടെ എത്തിച്ച കെട്ടുകാളയെ ആചാരാനുഷ്ഠാനങ്ങളോടെ ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് ഘോഷയാത്രയുടെ അകമ്പടിയോടെ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, ഓണ്ടിക്കാവ് എന്നിവിടങ്ങളിൽ വലംവെച്ചതിനുശേഷം എട്ടുകണ്ടം ഉരുൾച്ച, ചുറ്റുവിളക്ക് തുടങ്ങിയ ചടങ്ങുകളോടെ സമാപിച്ചു.