ഇന്ന് ലോക ക്ഷീരദിനം; സ്‌മിത പശുക്കളെ വളർത്തുന്നു, വക്കീലാകാൻ

സ്‌മിത തടുക്കശ്ശേരിയിലെ ഫാമിൽ
സ്‌മിത തടുക്കശ്ശേരിയിലെ ഫാമിൽ

അമ്പലപ്പാറ: ചെറുപ്പംമുതല്‍ വക്കീലാവാനായിരുന്നു ആഗ്രഹം; അതോടൊപ്പം പശുപരിപാലനവും. പശുവളര്‍ത്തലില്‍നിന്ന് വരുമാനംകണ്ടെത്തി അഭിമാനത്തോടെ വക്കീലാവാന്‍ പഠിക്കയാണ് വേങ്ങശ്ശേരി അകവണ്ട പണിക്കര്‍തൊടിവീട്ടില്‍ സ്മിത (35).

ഇതേ വരുമാനത്തില്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.ബി.എ. എടുത്തശേഷമാണ് നിയമപഠനത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്. ബെംഗളൂരുവിലെ സീ കോളേജിലാണ് സ്മിത നിയമബിരുദ പഠനത്തിന് ചേര്‍ന്നിട്ടുള്ളത്. അച്ഛന്‍ പ്രഭാകരനും അമ്മ കോമളവും പൂര്‍ണ പിന്തുണയുമായി സ്മിതയ്‌ക്കൊപ്പമുണ്ട്. വില്ലേജോഫീസിലെ താത്കാലിക ജീവനക്കാരിയുടെ കുപ്പായമഴിച്ചുവെച്ചാണ് പഠനത്തോടൊപ്പം പശുവളര്‍ത്തലിലേക്ക് എത്തിയത്. കോങ്ങാട്, തേനൂര്‍, പറളി തുടങ്ങിയ സ്ഥലങ്ങളിലെ വില്ലേജോഫീസുകളില്‍ ജോലിചെയ്ത സ്മിത സ്വന്തംകാലില്‍ നില്‍ക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് പശു വളര്‍ത്തലിലേക്ക് തിരിയുന്നത്.

രണ്ട് പശുക്കളുമായിട്ടായിരുന്നു തുടക്കം. വീട്ടില്‍ പശുക്കളുണ്ടായിരുന്നതിനാല്‍ പരിപാലനം എളുപ്പമായിരുന്നു. ഇപ്പോള്‍ എച്ച്.എഫ്, ജഴ്‌സി ഇനത്തില്‍പ്പെട്ട 11 പശുക്കളെയാണ് സ്മിത വളര്‍ത്തുന്നത്. ദിവസവും രണ്ടുനേരം 150 ലേറെ ലിറ്റര്‍ പാല്‍കറന്ന് പ്രദേശത്തെ വീടുകളില്‍ വിതരണംചെയ്യുന്നതോടൊപ്പം 50 ലിറ്റര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിനും നല്‍കുന്നുണ്ട്. തടുക്കശ്ശേരിയില്‍ പാട്ടത്തിനെടുത്ത നാലേക്കര്‍ സ്ഥലത്താണ് പശു ഫാം. ഇവിടെത്തന്നെ കോഴിവളര്‍ത്തലും മത്സ്യക്കൃഷിയും നടത്തുന്നുണ്ട്. രണ്ടേക്കര്‍ സ്ഥലത്ത് പശുക്കള്‍ക്കുള്ള തീറ്റപ്പുല്ലും വളര്‍ത്തുന്നുണ്ട്. ഇതില്‍നിന്നുള്ള വരുമാനമുപയോഗിച്ച് പാട്ടത്തിനെടുത്ത സ്ഥലത്തില്‍നിന്ന് അല്‍പ്പം സ്ഥലവും സ്മിത സ്വന്തമാക്കി.

ബിരുദത്തിന് പഠിക്കുമ്പോഴായിരുന്നു സ്മിതയുടെ വിവാഹം. ഒന്നരവര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ബന്ധം തുടരാനാകാതെ വന്നതോടെയാണ് സ്വന്തംകാലില്‍ നില്‍ക്കാന്‍ സ്മിത തുനിഞ്ഞത്. മകള്‍ കാവേരി പ്ലസ്വണ്ണിന് പഠിക്കുന്നു.

Content Highlights: Smitha-World Dairy Day