ആഴ്‌സനലിന്റെ ഹൃദയം തകർത്ത് ഗബ്രിയേലിന്റെ ആ പിഴവ്
നിർണായകമായ ആ അഞ്ചാം കിക്കെടുത്ത ആഴ്‌സനലിന്റെ പ്രതിരോധ താരം ഗബ്രിയേൽ മഗാല്യുൻസിന് പിഴച്ചു, പന്ത് ബാറിന് മുകളിലൂടെ ബുദാപെസ്റ്റിലെ പുസ്‌കാസ് അരീനയിൽ കൂടിനിന്നവർക്കിടയിലേക്ക് പതിച്ചു. ആഴ്‌സനൽ താരങ്ങൾ ഒന്നടങ്കം മുഖംപൊത്തിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗണ്ണേഴ്‌സിനെ 4-3ന് മറികടന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി കിരീടം നിലനിർത്തി. ലൂയിസ് എന്റിക്വെയ്ക്കും സംഘത്തിനും ഒരിക്കൽ കൂടി ആ കിരീടത്തിൽ മുത്തമിടാൻ ഭാഗ്യം.
നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് മത്സരം സമനിലയിൽ തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പിഎസ്ജിക്കായി ഗോൺസാലോ റാമോസ്, ഡെസീറെ ഡുവെ, അഷ്‌റഫ് ഹക്കീമി, ലൂക്കാസ് ബെരാൾഡോ എന്നിവർ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ നൂനോ മെൻഡസിന്റെ ഷോട്ട് ആഴ്‌സനൽ ഗോൾകീപ്പർ ഡേവിഡ് റായ തട്ടിയകറ്റി.
ആഴ്‌സനലിനായി വിക്ടർ യോക്കെരെഷ്, ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ തങ്ങളുടെ കിക്കുകൾ വലയിലാക്കിയപ്പോൾ എബരെച്ചി എസെയും നിർണായക കിക്കെടുത്ത ഗബ്രിയേൽ മഗാല്യുൻസും അവസരം പാഴാക്കി.
22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ആഴ്‌സനൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു. 2006-ലാണ് മുൻപ് ഒരേയൊരു തവണ ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചത്. അന്ന് ബാഴ്സലോണയോട് തോറ്റു. ഇത്തവണയും ആ വിധി മാറ്റി മറിക്കാൻ ഗണ്ണേഴ്‌സിനായില്ല.