വിത്തുകോശങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ജാപ്പനീസ് ഗവേഷകർ
വിത്തുകോശങ്ങളെ അഥവാ സ്റ്റെം സെല്ലുകളെ അണ്ഡങ്ങളായും ബീജങ്ങളായും മാറ്റി പൂർണമായി ലാബുകളിൽ തന്നെ കുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുക്കുന്ന പരീക്ഷണത്തിരക്കിലാണ് ജപ്പാനിലെ ക്യൂഷൂ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ. ജേർണൽ നേച്ചറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നതനുസരിച്ച് ആൺ എലിയുടെ വിത്തുകോശങ്ങളിൽ നിന്ന് മറ്റ് വ്യത്യസ്ത കോശങ്ങൾ നിർമിക്കാനാവുന്ന സാധ്യതയെ അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെത്തലുകൾ പുരോഗമിക്കുന്നത്. നമ്മുടെ ഓരോ കോശത്തിലും ഒരു ജോഡി സെക്സ് ക്രോമുകളാണ് സാധാരണയായി കാണുക. സ്ത്രീകളിൽ അത് XX ഉം പുരുഷന്മാരിൽ അത് XY യും ആണ്. സ്റ്റെം സെല്ലുകളിലെ ക്രോമസോമുകളിൽ മാറ്റം വരുത്തി അതിനെ ആവശ്യാനുസരണം പരീക്ഷണത്തിലൂടെ അണ്ഡകോശവും ബീജകോശവുമാക്കി മാറ്റാനും സാധിക്കും. ഇത്തരത്തിൽ സ്റ്റെം സെല്ലുകൾ ശേഖരിച്ച് വലിയ അളവിൽ ആണ്ഡ, ബീജ കോശങ്ങളുടെ നിർമ്മാണത്തിലൂടെ പൂർണമായി ലാബ് നിർമ്മിത ഭ്രൂണം വികസിപ്പിക്കുകയാണ് ഗവേഷകർ ലക്ഷ്യമിടുന്നത്.
ഇതിനിടെ ക്യൂഷു സർവ്വകലാശാലയിൽ നടന്ന മറ്റൊരു വന്ധ്യതാ പഠനത്തിനിടെ അമ്മയില്ലാതെ രണ്ട് പുരുഷന്മാർക്ക് കുഞ്ഞുങ്ങളുണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു. സ്റ്റെംസെല്ലുകളുപയോഗിച്ചായിരുന്നു ആ പരീക്ഷണവും.എലികളിൽ പുരുഷ വിത്തുകോശങ്ങൾ അഥവാ പുരുഷ സ്റ്റെം സെല്ലുകൾ അണ്ഡകോശങ്ങളാക്കി മാറ്റി അതിനെ ബീജസങ്കലനം നടത്തിയാണ് ഗവേഷകർ എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചത്.