ഹീലിയം ചോർച്ച മുതൽ ഇലോൺ മസ്ക്ക് വരെ; പ്രതിസന്ധികൾ താണ്ടി സുനിതയും വിൽമോറും ഭൂമിയിലേക്ക് | EXPLAINED
സുനിത വില്ല്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത് എട്ടുദിവസത്തെ ദൗത്യത്തിനായിരുന്നു. ഇപ്പോൾ, എട്ടുമാസം പിന്നിട്ടിരിക്കുന്നു. സുനിതാ വില്യംസും ഒപ്പം ബുച്ച് വിൽമോറും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. സാങ്കേതിക തകരാറുകളെ തുടർന്ന് തിരിച്ചുവരവ് അനിശ്ചിതത്വത്തിലായതോടെ, ലോകം കാത്തിരിക്കുകയാണ് ആ ദിവസത്തിന് വേണ്ടി. ഇപ്പോൾ, മാർച്ച് 19-ന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് വിവരം. എന്തുകൊണ്ടാണ് ഇവരെ ഭൂമിയിലെത്തിക്കാൻ ഇത്രയും താമസമുണ്ടായത്?. ബഹിരാകാശ ദൗത്യത്തിന് എന്താണ് സംഭവിച്ചത് ? ഒഴിവാക്കാനാകുമായിരുന്നോ ഇതുപോലൊരു പ്രതിസന്ധി ? . ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ഇത്രയും കാലം കഴിഞ്ഞ ശേഷം അവർ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും, ഇടക്ക് പുറത്തുവന്ന ചിത്രങ്ങളും ആഗോളതലത്തിൽ വലിയ ചർച്ചയാണ്.
ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്തത് രണ്ടു സ്വകാര്യ കമ്പനികളെയായിരുന്നു- ഒന്ന് ബോയിങ്. മറ്റൊന്ന് സ്പേസ് എക്സ്. ഇതിൽ ബോയിങ് ഐഎസ്എസിലേക്ക് യാത്ര ചെയ്യുന്നതിനായി നിർമിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാർലൈനർ അഥവാ സിഎസ്ടി-100. ഇതിലാണ് ഇന്ത്യൻ വംശജകൂടിയായ സുനിതാ വില്യംസും ബുച്ച് വിൽമോറും യാത്ര തിരിച്ചത്. ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് അഥവാ ബോയിങ്ങിന്റെ സ്റ്റാർലൈനർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ ഭാഗമായി നാസയുമായിച്ചേർന്ന് നടത്തിയ എട്ട് ദിവസത്തെ പരീക്ഷണം. വിക്ഷേപണം, ഡോക്കിംഗ്, റീ-എൻട്രി ഘട്ടങ്ങളിൽ ബഹിരാകാശ പേടകത്തിൻ്റെ സംവിധാനങ്ങൾ വിലയിരുത്തുക, ദൗത്യങ്ങൾക്ക് ഇത് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങൾ.
Content Highlights: Sunita Williams and Butch Wilmore will return March 19, amid global discussions on space safety