അത്യാധുനിക സംവിധാനങ്ങള്‍, 'താമരഭരണി' കന്യാകുമാരിയിലെത്തി

കന്യാകുമാരി കടലിൽ സർവീസ് നടത്താൻ പുതുതായി എത്തിച്ച ശീതീകരണ സംവിധാനത്തോടുകൂടിയ ബോട്ട്
കന്യാകുമാരി കടലിൽ സർവീസ് നടത്താൻ പുതുതായി എത്തിച്ച ശീതീകരണ സംവിധാനത്തോടുകൂടിയ ബോട്ട്

നാഗര്‍കോവില്‍: വിവേകാനന്ദ മണ്ഡപത്തിലേക്കും തിരുവള്ളുവര്‍ ശിലയിലേക്കും കന്യാകുമാരി കടല്‍ മാര്‍ഗം സന്ദര്‍ശകരെ എത്തിക്കുവാന്‍ 'താമരഭരണി' എത്തി. യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവം പകരാന്‍ പൂമ്പുകാര്‍ കപ്പല്‍ ട്രാന്‍സ്പോര്‍ട്ട് നാലുകോടി ചെലവിലാണ് അത്യാധുനിക ശീതീകരണ സംവിധാനത്തോടെ 'താമരഭരണി'യെന്ന ബോട്ട് ഒരുക്കിയിരിക്കുന്നത്. ഗോവയിലെ സ്വകാര്യ കമ്പനിയില്‍ പണിത ബോട്ട് ശനിയാഴ്ച കന്യാകുമാരി തീരത്ത് എത്തി. നാഗര്‍കോവില്‍ ആര്‍.ഡി.ഒ. പുതിയ ബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു.

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയിലേക്ക് സര്‍വീസ് നടത്താന്‍ 'വിവേകാനന്ദ', 'പൊതികൈ', 'ഗുഹന്‍' എന്നീ മൂന്ന് ബോട്ടുകളാണ് ഇപ്പോള്‍ ഉള്ളത്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലും വേനല്‍ അവധിക്കാലത്തും ദിവസേന എത്തുന്ന സന്ദര്‍ശകര്‍ ബോട്ട് സര്‍വീസിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. സന്ദര്‍ശകരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ പൂമ്പുകാര്‍ കപ്പല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ രണ്ട് പുതിയ ബോട്ടുകള്‍ നിര്‍മിക്കാന്‍ 8.25 കോടിരൂപ അനുവദിച്ചിരുന്നു. ഇതിലെ ആദ്യ ബോട്ടാണ് പണിപൂര്‍ത്തിയായി ശനിയാഴ്ച കന്യാകുമാരിയില്‍ എത്തിയത്. രണ്ടാമത്തെ ബോട്ടായ 'തിരുവള്ളുവര്‍' നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്.

താമരഭരണിയുടെ സര്‍വീസിനായുള്ള രേഖകള്‍ ലഭിച്ചാലുടന്‍ ട്രയല്‍ നടത്തും. ബോട്ടുജെട്ടിയുടെ പണികള്‍ നടന്നുവരുന്നതായും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവായി കന്യാകുമാരിയില്‍ സന്ദര്‍ശകര്‍ എത്തുമ്പോള്‍ പുതിയ ബോട്ട് സര്‍വീസ് നടത്താനാകുമെന്നും പൂമ്പുകാര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Content Highlights: Thamarabharani Boat, Kanyakumari Boat Service, Boats to Vivekanandappara, Travel News

Content Highlights: