തിരമാലകളെ തൊട്ട് നടക്കാം; ഇത് കണ്ണൂരിന്റെ മറൈന്‍ ഡ്രൈവ്

#പി.രഞ്ജിത്ത്
പയ്യാമ്പലം ബീച്ച് | ഫോട്ടോ: റിദിന്‍ ദാമു
പയ്യാമ്പലം ബീച്ച് | ഫോട്ടോ: റിദിന്‍ ദാമു

ണ്ണൂരുകാരുടെ മനസ്സിലൊരു പയ്യാമ്പലമുണ്ട്. കണ്ണെത്താദൂരത്തോളം കടലിലിറങ്ങാവുന്ന തീരത്തോടുള്ള സ്‌നേഹം. കടല്‍ത്തീരം എന്നതില്‍നിന്ന് ഇവിടം ഇന്ന് മാറിയിരിക്കുന്നു. കണ്ണൂരിന്റെ മറൈന്‍ ഡ്രൈവാകുകയാണ് പയ്യാമ്പലം. ഒരേസമയം കടലിലിറങ്ങാനും നടക്കാനും കടല്‍ക്കാറ്റേറ്റ് വാഹനമോടിക്കാനും സാഹസികവിനോദത്തിനുമുള്ള സൗകര്യങ്ങളൊരുക്കി കണ്ണൂരിന്റെ വിനോദസഞ്ചാര ഹബ്ബായിമാറിക്കഴിഞ്ഞു പയ്യാമ്പലമിന്ന്. മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1,76,161 ആഭ്യന്തര വിനോദ സഞ്ചാരികളാണ് ഈവര്‍ഷം ജില്ലയിലെത്തിയത്. 195 വിദേശ സഞ്ചാരികളുമെത്തി. ഈ കണക്കില്‍ പയ്യാമ്പലത്തിനും വലിയ പങ്കുണ്ട്.

തൊട്ടടുത്ത് ഇവയുണ്ട്

പയ്യാമ്പലം പാര്‍ക്ക് മുതല്‍ പള്ളിയാന്‍മൂല വരെ കടല്‍ത്തീരത്ത് തിരമാലകളെ തൊട്ട് നടക്കാം, കടലിലിറങ്ങാം. എല്ലാ വര്‍ഷവും ബീച്ച് റണ്‍ നടക്കാറുണ്ടിവിടെ.

കടല്‍ കണ്ട് നടക്കാന്‍ ഒരുകിലോമീറ്ററിലധികം വരുന്ന നടപ്പാത. നടന്ന് തളരുമ്പോള്‍ ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍. മഴ നനയാതിരിക്കാന്‍ കൂടാരങ്ങള്‍.

ബീച്ചിന് സമാന്തരമായി മൂന്നുകിലോമീറ്ററോളം റോഡ്. കടല്‍ കണ്ട് വണ്ടിയോടിക്കാം.

സമീപത്തായി മൂന്ന് ടര്‍ഫ് പിച്ചുകള്‍. ക്രിക്കറ്റും ഫുട്‌ബോളും കളിക്കാം.

ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, റിക്രിയേഷന്‍ ക്ലബ്ബ്, വ്യത്യസ്ത ഭക്ഷണം.

പയ്യാമ്പലം ബീച്ച് പാര്‍ക്ക്. മേയില്‍ പാര്‍ക്കില്‍ സഞ്ചാരികളില്‍ നിന്നുള്ള വരുമാനം. 6,60,380 രൂപ.

സാഹസിക ടൂറിസം. അഡ്വഞ്ചര്‍ പാര്‍ക്കിന്റെ പണി തുടങ്ങി. വാച്ച് ടവറും സിപ്‌ലൈന്‍ (ടവറുകളില്‍ ബന്ധിച്ചിട്ടുള്ള ഇരുമ്പുവടത്തിലൂടെ തൂങ്ങിയാടി സഞ്ചരിക്കാം), സ്‌കൈ സൈക്കിള്‍ (റോപ്പിലൂടെ ആകാശ സൈക്കിള്‍ യാത്ര), ബര്‍മ ബ്രിഡ്ജ് (ആകാശപ്പാലം), വാക്ക്‌വേ വിത്ത് ഹാന്‍ഡ് റെയില്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

മികച്ച ടൂറിസ്റ്റ് ഹബ്ബ്

കണ്ണൂരിന്റെ ടൂറിസ്റ്റ് ഹബ്ബാകാനുള്ള എല്ലാ സൗകര്യങ്ങളും പയ്യാമ്പലത്തുണ്ട്. മറ്റു പല വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇവിടം ഒരുപാട് ടൂറിസം സാധ്യതയുള്ള സ്ഥലമാണ്.

-എ.കെ.റഫീഖ്, ചെയര്‍മാന്‍, കണ്ണൂര്‍ ബീച്ച് റണ്‍

കൂടുതല്‍ സൗകര്യങ്ങളൊരുക്കും

സഞ്ചാരികള്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതിനാവശ്യമായ നടപടികളാണ് സ്വീകരിക്കുന്നത്. അഡ്വഞ്ചര്‍ പാര്‍ക്കൊരുക്കുന്നതൊക്കെ ഇതിന്റെ ഭാഗമായാണ്.

-ജെ.കെ.ജിജേഷ് കുമാര്‍, സെക്രട്ടറി, ഡി.ടി.പി.സി.

Content Highlights: payyambalam beach kannur tourist destination