മുംബൈ-ഹൈദരാബാദ് യാത്രയ്ക്ക് മൂന്ന് മണിക്കൂർ മാത്രം; ബുള്ളറ്റ് ട്രെയിൻ റൂട്ട് അന്തിമമാക്കി

#ട്രാവല്‍ ഡെസ്‌ക്
ബുള്ളറ്റ് ട്രെയിന്‍ | Getty
ബുള്ളറ്റ് ട്രെയിന്‍ | Getty

നിലവിൽ മുംബൈയിൽനിന്നു ഹൈദരാബാദിലേക്ക് 15 മണിക്കൂർ കൊണ്ട് എത്തുന്ന യാത്രയുടെ സമയം കേവലം മൂന്ന് മണിക്കൂറായി ചുരുങ്ങും. മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് തെലങ്കാനയിൽ ഏകദേശം 93 കിലോമീറ്ററും കർണാടകയിൽ 121 കിലോമീറ്ററും മഹാരാഷ്ട്രയിൽ 457 കിലോമീറ്ററും ദൈർഘ്യം ഉണ്ടായിരിക്കും. തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ സ്റ്റേഷനുകൾ കൊക്കപേട്ട്, വികാരാബാദ്, ഷംഷാബാദ്, കലബുറഗി എന്നിവയായിരിക്കും. ഷംഷാബാദിനടുത്ത് ഒരു ഡിപ്പോയും ആസൂത്രണം ചെയ്യുന്നുണ്ട്.

മഹാരാഷ്ട്രയിലെ സ്റ്റേഷനുകൾ വിക്രോളി, താനെ, നവി മുംബൈ, ലോണാവാല, പിംപ്രി-ചിഞ്ച്വാഡ്, പുണെ, ബാരാമതി, പണ്ഡർപുർ, സോലാപുർ എന്നിവയായിരിക്കും. കുന്നിൻപ്രദേശമായ ഖണ്ടാല ഘാട്ട് ഭാഗം ഉൾപ്പെടെ 13 സ്ഥലങ്ങളിൽ തുരങ്കങ്ങൾ പദ്ധതിയിൽ നിർദേശിക്കപ്പെടുന്നു. ഇത് മൊത്തം 24 കിലോമീറ്റർ വരും.

കൂടാതെ മൂന്ന് സ്ഥലങ്ങളിലായി 35.30 കിലോമീറ്റർ ഭൂഗർഭപാതയും ഉണ്ടായിരിക്കും. വിമാനത്താവള ശൈലിയിലുള്ള സ്റ്റേഷനുകൾ, കെട്ടിടങ്ങൾ, പാർക്കിങ്, യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്കായി ഓരോ സ്റ്റേഷൻ സമുച്ചയത്തിനും ഏകദേശം 247 ഏക്കർ സ്ഥലം ആവശ്യമെന്ന് കണക്കാക്കപ്പെടുന്നു. സംയോജിത ഗതാഗത ലിങ്കുകളോടെ അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും 16 കോച്ചുകളിലായി 1,215 യാത്രക്കാർക്ക് സഞ്ചരിക്കാമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ പ്രവർത്തനത്തിന്റെ ആദ്യവർഷത്തിൽ പ്രതിദിനം 63,000-ത്തിലധികം യാത്രക്കാരുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി 2026-27 ലെ കേന്ദ്രബജറ്റിൽ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഡി.പി.ആർ. പൂർത്തിയായതോടെ, നിർമാണം ആരംഭിക്കുന്നതിന് മുമ്പുള്ള അടുത്തഘട്ടം ഭൂമി അനുവദിക്കുന്നതാണ്.

Content Highlights: DPR completed for the 671km Mumbai-Hyderabad high-speed corridor., Travel time reduced from 15 hours to just 3 hours., Project spans 3 states: Maharashtra, Karnataka, and Telangana., Includes 13 tunnels and 3 underground sections totaling 35.30km., Expected daily ridership of over 63,000 passengers in the first year.