കോടികളുടെ നവീകരണം, കന്യാകുമാരിയുടെ മുഖച്ഛായ മാറുന്നു

#തൃപ്പരപ്പ് ജയമോഹന്‍
കന്യാകുമാരിയിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിര്‍മിക്കുന്ന ആംഫി തിയേറ്റര്‍
കന്യാകുമാരിയിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിര്‍മിക്കുന്ന ആംഫി തിയേറ്റര്‍

നാഗര്‍കോവില്‍: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ത്രിവേണി സംഗമഭൂമി നവീകരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയിലാണ് കന്യാകുമാരിയെ ദേശീയ ടൂറിസം തലത്തിലേക്കു നവീകരിക്കുന്നത്.

ആദ്യ ഘട്ടമായി ഒമ്പത് കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പ്രവര്‍ത്തനങ്ങളായി മൂന്നു കോടി 88 ലക്ഷത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും പുരോഗമിക്കുകയാണ്.

കടല്‍ത്തീരത്ത് നിത്യതപസ്സനുഷ്ഠിക്കുന്ന ദേവി കന്യാകുമാരിയുടെ ക്ഷേത്രം, വിവേകാനന്ദ മണ്ഡപം, ഋഷിതുല്യനായ തമിഴ് കവി തിരുവള്ളുവരുടെ 133 അടി ഉയരമുള്ള പ്രതിമ, ഗാന്ധിമണ്ഡപം, കാമരാജ് മണിമണ്ഡപം തുടങ്ങി കന്യാകുമാരിയില്‍ വിസ്മയക്കാഴ്ചകള്‍ ഏറെയാണ്. സാധാരണ ദിവസങ്ങളില്‍പ്പോലും ആയിരങ്ങളെത്തുന്ന കന്യാകുമാരിയില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതും ത്രിവേണി സംഗമത്തില്‍ ഇറങ്ങി കുളിക്കുമ്പോഴുള്ള അപകടസാധ്യതകളും വര്‍ഷങ്ങളായി നിലനിന്നിരുന്ന പോരായ്മകളായിരുന്നു.

ത്രിവേണി സംഗമത്തില്‍ പുരോഗമിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍

ത്രിവേണി സംഗമത്തില്‍ സുരക്ഷിതമായി കുളിക്കാനിറങ്ങാവുന്ന സംവിധാനം ഉള്‍പ്പെടെയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സൂര്യോദയവും അസ്തമയവും ഇരുന്നു കാണാനുള്ള സംവിധാനം, സോളാര്‍ വിളക്കുകള്‍, വ്യൂ പോയിന്റ്, നിരീക്ഷണ ക്യാമറ, ശുദ്ധീകരിച്ച കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

കാഴ്ചകള്‍ ആസ്വദിക്കാനുള്ള ആംഫി തിയേറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

കടല്‍പ്പാലവും പ്രതീക്ഷിക്കാം

വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും ഇടയില്‍ കടല്‍പ്പാലം നിര്‍മിക്കുമെന്ന സര്‍ക്കാര്‍

അറയിപ്പുണ്ടായിട്ട് രണ്ടുവര്‍ഷമാകുന്നു. പദ്ധതിക്ക് കാലതാമസമുണ്ടാകുന്നെങ്കിലും പാലം യാഥാര്‍ഥ്യമാകുമെന്നാണ് അധികൃതര്‍ പറയുന്നത്. 2018 അവസാനത്തോടെ പണികള്‍ തുടങ്ങുമെന്നാണ് ജനപ്രതിനിധികള്‍ അറിയിച്ചിരുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ തുടക്കത്തില്‍ 15 കോടി അനുവദിച്ചിരുന്നു. എന്നാല്‍ തുക കൂടുതല്‍ വേണ്ടിവരുമെന്നതാണ് കാലതാമസത്തിന് കാരണം.

ഗാന്ധിമണ്ഡപവും നവീകരിക്കും

കന്യാകുമാരി തീരത്തെ ഗാന്ധിമണ്ഡപവും കാമരാജ് മണിമണ്ഡപവും നവീകരിക്കുന്നു. ലോക്ഡൗണ്‍ നാളുകളില്‍ മണ്ഡപങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപയിലാണ് മണ്ഡപങ്ങള്‍ നവീകരിക്കുന്നത്.

അപകടസാഹചര്യം ഒഴിവാകും

ത്രിവേണി സംഗമത്തില്‍ കുളിക്കാനിറങ്ങുന്നത് വളരെ അപകടകരമായിരുന്നു. ഇപ്പോഴത്തെ പണികള്‍ പൂര്‍ത്തിയായാല്‍ വളരെ സുരക്ഷിതമാകും. കാഴ്ചകള്‍ ആസ്വദിക്കാനും സൗകര്യങ്ങളേറും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍, ദിവസേനയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരുടെ നിരീക്ഷണമുണ്ടാകണം

- ജയകുമാര്‍, കന്യാകുമാരി നിവാസി

പണികള്‍ ഓഗസ്റ്റോടെ പൂര്‍ത്തിയാകും

ജില്ലാ കളക്ടറുടെ പ്രത്യേക താത്പര്യത്തിലാണ് കേന്ദ്രം കൂടുതല്‍ തുക അനുവദിച്ചത്. നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറിയ പങ്കും പൂര്‍ത്തിയായി. ലോക്ഡൗണ്‍ നാളുകളില്‍ വളരെ വേഗത്തില്‍ പണിക ള്‍ നടക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ പണി പൂര്‍ത്തിയാകും

- എസ്.ഇര്‍വിന്‍ ജയരാജ്, അസിസ്റ്റന്റ് എന്‍ജിനീയര്‍

Content Highlights: Kanyakumari Tourism, Vivekananda Rock, Thiruvalluvar Statue, Travel News

Content Highlights: