വറ്റിവരണ്ട് കാട്ടാറുകള്‍;കുടിവെള്ളം തേടി കാട്ടുമൃഗങ്ങള്‍

കല്ലാറില്‍നിന്നു മലകയറി സൂര്യന്തോളിലേക്കു പോകുന്ന വഴിയില്‍ കരിയിലകള്‍ മാത്രമാണുണ്ടായിരുന്നത്. കാട്ടുമരങ്ങള്‍ക്കിടയിലാണെങ്കിലും തറയില്‍ പച്ചപ്പിന്റെ അംശംപോലുമില്ല. കടുത്ത ചൂടില്‍ ഉണങ്ങിക്കരിഞ്ഞ പുല്ലുകള്‍ മാത്രം. ഭൂമിക്കാകെ മഞ്ഞനിറം.
സൂര്യന്തോളില്‍നിന്നു വരുന്ന കാട്ടരുവിയില്‍ ഒഴുക്കില്ല. പാറക്കെട്ടുകള്‍ക്കിടിയില്‍ ഇടയ്ക്കിടയ്ക്കു വെള്ളക്കട്ടുകള്‍ മാത്രം. ഇത് കാട്ടുമൃഗങ്ങളുടെ അവസാന ആശ്രയമാണെന്ന് കാട്ടരുവിയുടെ കരകളിലെ കാഴ്ചകള്‍ പറയുന്നുണ്ടായിരുന്നു. പുലിയും ആനയും മ്ലാവുകളുമെല്ലാം ഈ അവസാന തുള്ളി വെള്ളത്തിനായി എത്തുന്നതിന്റെ കാല്‍പ്പാടുകള്‍ ഇവിടെ അവശേഷിക്കുന്നു. ഉയരത്തിലുള്ള പാറയുടെ നടുവിലെ ചാലിലൂടെ നേര്‍ത്ത് വെള്ളം ഒഴുകിയിറങ്ങുന്നുണ്ട്. മഴക്കാലത്ത് പാറപോലും കാണാത്ത സ്ഥിതിയില്‍ കുലംകുത്തിയൊഴുകിയിരുന്ന കാട്ടാറിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്.
ഈ കാട്ടരുവിയാണ് കല്ലാറില്‍വച്ച് മീന്‍മുട്ടിയില്‍നിന്നു വരുന്ന ആറുമായി ചേരുന്നത്. ചെമ്മുഞ്ചി മൊട്ട, വരയാട് മൊട്ട, പൊന്‍മുടിക്കുന്ന്, ബ്രൈമൂര്‍, മങ്കയം, മൊട്ടമൂട്, മണലി, വാഴ്‌വാന്തോല്‍, സൂര്യന്തോള്‍, മീന്‍മുട്ടി തുടങ്ങി സഹ്യന്റെ മടിത്തട്ടില്‍നിന്ന് ഒഴുകിവന്ന കാട്ടാറുകളാണ് വാമനപുരം നദിയെ സമ്പുഷ്ടമാക്കിയിരുന്നത്.
താഴേക്കു വന്നാല്‍ കല്ലാര്‍ ഒഴുകിപ്പോയ വഴികളില്‍ ഇപ്പോള്‍ കല്ലുകള്‍ മാത്രമാണ് കാഴ്ച. ഇതിന്റെ ഓരംപറ്റി നേര്‍ത്ത വെള്ളച്ചാലും കാണാം. വേനല്‍ കനക്കുന്നതിനു മുമ്പ് നദിയെന്ന പേരു നിലനിര്‍ത്തുന്ന ഒഴുക്ക്. പൊന്‍മുടിക്കുന്നിന്റെ താഴെ മൂന്നാറ്റുമുക്കില്‍ വച്ച് മൂന്നു കാട്ടാറുകള്‍ ഒന്നിച്ചുചേരുന്നുണ്ട്. പക്ഷേ, വെള്ളത്തിന്റെ നനവ് കല്ലാറില്‍ മാത്രം. മറ്റ് രണ്ടു കാട്ടാറുകളിലും ഉരുളന്‍കല്ലുകള്‍ മാത്രം. വേനല്‍ച്ചൂടിനൊപ്പം ഉരുളന്‍ പാറക്കല്ലുകളില്‍ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നു. നദിയുടെ പല കൈവഴികളുടെയും സ്ഥിതിയിതാണ്. 1860 മീറ്റര്‍ ഉയരത്തില്‍ ചെമ്മുഞ്ചി മൊട്ടയില്‍നിന്നാണ് ആദ്യ നീരൊഴുക്കു തുടങ്ങുന്നതെന്നാണ് ഔദ്യോഗിക രേഖകള്‍. പക്ഷേ, ഇപ്പോള്‍ ഇവിടത്തെ നീര്‍ച്ചാലുകള്‍ വറ്റിവരണ്ടു കിടക്കുകയാണ്.
കല്ലാര്‍, കളിപ്പാറ, പന്നിവാസല്‍, പൊന്‍മുടി, ചിറ്റാര്‍, മണിലയ്ക്കല്‍, ചിറ്റിപ്പാറ, ഇടിഞ്ഞാര്‍ തുടങ്ങിയ തോടുകളും ആറുകളും വാമനപുരം നദിയിലേക്കു വന്നുചേരും. തുടക്കത്തില്‍ നീരൊഴുക്കു വറ്റിപ്പോയ കാട്ടാറുകളാണ് നദിയുടെ വേദനക്കാഴ്ച. കാട് പിന്നിട്ട് ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലേക്കെത്തുമ്പോള്‍ ഇത് മാലിന്യക്കൂമ്പാരമായി മാറുന്നു.
ഇവിടെ നദിക്കുള്ളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങളും കാണാം. വാമനപുരം നദിയിലെ ഏക ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് മീന്‍മുട്ടിയിലാണ്. ഇവിടത്തെ തടയണയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി. പാലോട് മുതല്‍ താഴേക്ക് ഒഴുകിവരുന്ന മാലിന്യം മുഴുവന്‍ ഇവിടെ വന്നാണ് അടിയുന്നത്.
പുഴയൊഴുകും വഴിയേ...
തലസ്ഥാന ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ്സാണ് വാമനപുരം നദി. സഹ്യന്റെ മടിത്തട്ടില്‍നിന്നു തുടങ്ങി ഗ്രാമങ്ങളും നഗരങ്ങളും പിന്നിട്ട് പുളിമൂട്ടില്‍ കടവില്‍വച്ച് അഞ്ചുതെങ്ങ് കായലില്‍ ചേരും. തുടര്‍ന്ന് മുതലപ്പൊഴിയിലൂടെ അറബിക്കടലിലേക്കും. ചിറയിന്‍കീഴ്, വര്‍ക്കല, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലെ ജനങ്ങള്‍ക്ക് കുടിവെള്ളമായി ഈ നദീജലം എത്തുന്നുണ്ട്. ഏക്കറുകണക്കിന് വയലേലകളില്‍ കൃഷിക്കും ആശ്രയം നദിയാണ്. ഈ ഗതകാലസ്മരണകള്‍ നഷ്ടമായിത്തുടങ്ങി. മഴക്കാലത്ത് കുലംകുത്തിയൊഴുകും; വേനലില്‍ നീര്‍ച്ചാലു മാത്രമാകും. നീരൊഴുക്കു കുറഞ്ഞ് വറ്റി വരളുന്നു. പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞുകവിയുന്നു. നദിയുടെ മരണമണി മുഴങ്ങിത്തുടങ്ങി. ചെമ്മുഞ്ചിയിലും സൂര്യന്തോളിലും കുടിവെള്ളം തേടിയെത്തുന്ന കാട്ടുമൃഗങ്ങള്‍ മുതല്‍ പമ്പ്ഹൗസുകള്‍ക്കു താഴെ വറ്റിവരണ്ട നദിയില്‍നിന്നുള്ള വെള്ളം കാത്തിരിക്കുന്ന മനുഷ്യര്‍ വരെ ഈ ദുരന്തത്തിന്റെ ഇരകളാണ്.
Content Highlights: kallar river trivandrum World Water Day
Content Highlights: