അപകടങ്ങളെ വിവേകത്തോടെ നേരിടണം -മന്ത്രി രമേശ് ചെന്നിത്തല

തൃശ്ശൂർ : അപകടങ്ങളെ വിവേകത്തോടെ വേണം നേരിടാനെന്ന് മന്ത്രി രമേശ് ചെന്നിത്തല. പരിശീലനം പൂർത്തിയാക്കിയ 141 അഗ്നിരക്ഷാസേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. മണ്ണിടിച്ചിലും പ്രളയവുമുൾപ്പെടെ കേരളത്തിലെ മാറുന്ന സാഹചര്യങ്ങൾ പലതും പഠിപ്പിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവനെ തിരയുന്നത് അഗ്നിരക്ഷാസേനാംഗങ്ങളാണ്.

എന്തിനുവന്നു എന്ന് ഇവരോട് ആരും ചോദിക്കാറില്ല. സ്വന്തം ജീവൻ പണയംവെച്ചാണ് ഇവർ മറ്റുള്ളവരെ രക്ഷിക്കാറെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ പാസിങ് ഔട്ട് പരേഡാണ് വ്യാഴാഴ്ച നടന്നത്. 90 പേരാണ് കേരളത്തിൽനിന്നുള്ളത്. 74 ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരും 16 ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ- ഡ്രൈവർമാരുമാണ് കേരളത്തിൽനിന്നുള്ളത്. 39 ഫയർമാൻമാരും 12 ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർമാരും ഉൾപ്പെടുന്നതാണ് പുതുച്ചേരി ടീം. ബിരുദാനന്തരബിരുദയോഗ്യതയുള്ളവർ വരെ പരിശീലനം പൂർത്തിയാക്കിയവരിലുണ്ട്.

ചടങ്ങിൽ രാജൻ ജെ. പല്ലൻ എം.എൽ.എ., ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ ബൽറാംകുമാർ ഉപാധ്യായ, ഡയറക്ടർ അഡ്മിനിസ്‌ട്രേഷൻ അരുൺ അൽഫോൺസ്, തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ, കേരള പോലീസ് അക്കാദമി ഡയറക്ടർ ഐ.ജി കെ. സേതുരാമൻ, സിറ്റി പോലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ്, റൂറൽ എസ്.പി. മുഹമ്മദ് നദീമുദ്ദീൻ, ഫയർ ആൻഡ്‌ റെസ്‌ക്യൂ സർവീസസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർമാരായ എം.എസ്. സുവി, അഷ്റഫ് അലി എന്നിവർ പങ്കെടുത്തു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്.എൽ. ദിലീപ് പരിശീലനാർഥികൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.