കാറിടിച്ച് സഹോദരനെ വധിക്കാൻ ശ്രമം: യുവാവ് കസ്റ്റഡിയിൽ

കഠിനംകുളം : കുടുംബവഴക്കിനെത്തുടർന്ന് സഹോദരൻ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പോലീസ് കസ്റ്റഡിയിൽ. ഗുരുതരമായി പരിക്കേറ്റ കണിയാപുരം റാഹ ഓഡിറ്റോറിയത്തിന് പിൻവശം അയ്യൂബ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സജിനെ (33) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ സഹോദരൻ സുഹൈലിനെ മംഗലാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കണിയാപുരം-ചിറ്റാറ്റുമുക്ക് റോഡിൽ മസ്താൻമുക്കിന് സമീപം ശനിയാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. സജിൻ ഓടിച്ച സ്‌കൂട്ടറിലേക്ക് സുഹൈൽ കാറിടിച്ചുകയറ്റുകയായിരുന്നു.

നിയന്ത്രണംവിട്ട് റോഡിൽ വീണ സജിനെ കാറിൽനിന്നിറങ്ങിയ സുഹൈൽ തടിയുപയോഗിച്ച് ക്രൂരമായി മർദിച്ചു. തുടർന്ന് കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ ഇടപെട്ട് തടയുകയും സുഹൈലിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

അപകടത്തിൽ കാലിന് ഒടിവുപറ്റിയ സജിനെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. സംഭവസമയത്ത് ഇവരുടെ മാതാവ്, അമ്മാവൻ എന്നിവരും കാറിലുണ്ടായിരുന്നു. വീട്ടിൽവെച്ച് സജിൻ മാതാവിനെയും സഹോദരനെയും ചീത്ത വിളിച്ചതാണ് ആക്രമണത്തിന് പ്രകോപനമായതെന്ന് പോലീസ് പറഞ്ഞു.